വത്തിക്കാൻ സിറ്റി: പക്ഷപാതപരമായ താൽപര്യങ്ങൾക്കായി നടത്തുന്ന ‘വികൃതമായ അധികാര ദുർവിനിയോഗം’ ആണ് യുക്രൈനിലെ യുദ്ധമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇത്തവണയും തന്റെ അപലപന പ്രസ്‌താവനയിൽ മാർപാപ്പ ‘റഷ്യ’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല.
യുദ്ധം ആരംഭിച്ചതു മുതൽ, മാർപ്പാപ്പ തന്റെ അപലപനങ്ങളിൽ നിന്ന് ‘റഷ്യ’ എന്ന വാക്ക് ഒഴിവാക്കിയിരുന്നു. പകരം തന്റെ ആശയം മനസിലാക്കാൻ ‘അസ്വീകാര്യമായ സായുധ ആക്രമണം’ പോലുള്ള വാക്യങ്ങൾ ഉപയോഗിച്ചു.
സ്ളോവാക്യയുടെ തലസ്‌ഥാനമായ ബ്രാറ്റിസ്ളാവയിൽ നടന്ന കത്തോലിക്കാ സഭാ സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്‌താവന.
അതിനിടെ റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ജി 7 ഉച്ചകോടിക്ക് ജർമ്മനി ആഹ്വാനം ചെയ്‌തു. യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മാർച്ച് 24ന് ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഗ്രൂപ്പ് ഓഫ് സെവൻ (G7) രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് ക്ഷണിച്ചു.
“നിലവിലെ വിഷയങ്ങളിൽ, പ്രത്യേകിച്ച് യുക്രൈനിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ കൈമാറാൻ ഈ കൂടിക്കാഴ്‌ച സഹായിക്കും,” സർക്കാർ വക്‌താവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Most Read: വിധു വിൻസന്റ് ചിത്രം ‘വൈറൽ സെബി’: വേൾഡ് പ്രീമിയർ മാർച്ച് 20ന് ദുബായ് എക്‌സ്‌പോയിൽ