ന്യൂഡെൽഹി: കൽകരി ക്ഷാമം രൂക്ഷമായതോടെ വ്യവസായ മേഖലക്കുള്ള ഓൺലൈൻ ലേലം കോൾ ഇന്ത്യ നിർത്തിവച്ചു. താപവൈദ്യുത മേഖലക്ക് കൽക്കരി വിതരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് നടപടി. ഇതോടെ വ്യവസായ മേഖലയുടെ പ്രവർത്തനം പ്രതിസന്ധിയിലായി.
രണ്ട് മണിക്കൂറിലധികം വൈദ്യുതി വിതരണം നിർത്തിവെക്കുന്നത് കമ്പനികൾക്ക് കനത്ത സാമ്പത്തിക നഷ്‌ടത്തിന് ഇടയാക്കുമെന്ന് അലുമിനിയം അസോസിയേഷൻ ഓഫ് ഇന്ത്യ പറയുന്നു. വരാനിരിക്കുന്നത് വൻ സാമ്പത്തിക തകർച്ചയാണ്. ഉൽപാദന ചിലവിന്റെ 40 ശതമാനവും കൽക്കരിക്കുവേണ്ടി വിനിയോഗിക്കേണ്ടി വരുന്ന അവസ്‌ഥയാണ് ഇപ്പോൾ ഉള്ളത്. ഇത് പ്രതിസന്ധികൂട്ടുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കൽക്കരി ക്ഷാമത്തെ തുടർന്നുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്ത് കൂടുതൽ സങ്കീർണമാകുകയാണ്. പഞ്ചാബ്, മഹാരാഷ്‌ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, ഡെൽഹി, ഒഡിഷ, രാജസ്‌ഥാൻ എന്നിവിടങ്ങളിൽ വൈദ്യുതിക്ഷാമം രൂക്ഷമായി തുടരുകയാണ്. കൂടുതൽ സംസ്‌ഥാനങ്ങളിൽ ലോഡ്‌ഷെഡിങ് അനിവാര്യമായി വന്നു.
പഞ്ചാബിൽ നാലു മണിക്കൂർ ലോഡ്‌ഷെഡിങ് തുടരുകയാണ്. ജാർഖണ്ഡിൽ 24 ശതമാനം വരെ വൈദ്യുതിക്ഷാമം ഉണ്ട്. രാജസ്‌ഥാനിൽ 17ഉം ബിഹാറിൽ ആറു ശതമാനവുമാണ് ക്ഷാമം. കൽക്കരി കിട്ടാതെ മഹാരാഷ്‌ട്രയിൽ 13 താപനിലയം അടച്ചു. വൈദ്യുതി ഉപയോഗം കുറക്കാൻ ഡെൽഹി, മഹാരാഷ്‌ട്ര, തമിഴ്‌നാട് സംസ്‌ഥാനങ്ങൾ ജനങ്ങളോട് അഭ്യർഥിച്ചു.
Most Read: സെലിബ്രിറ്റിയെ അറസ്‌റ്റ് ചെയ്‌ത് ശ്രദ്ധനേടാനുള്ള ശ്രമം; എൻസിബിക്ക് എതിരെ ഉദ്ദവ് താക്കറെ