തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധന. ഇന്നലെ മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. തൊട്ടു തലേന്ന് ഇത് 102.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു. വൈദ്യുതി ഉപയോഗം കൂടുന്നത് അനുസരിച്ചു കൂടിയ വിലക്ക് പുറത്തു നിന്ന് വൈദ്യുതി വാങ്ങി അധിക നാൾ പിടിച്ചു നിൽക്കാൻ കഴിയില്ലെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.
ക്രമാധീതമായി വിനിയോഗ നിരക്ക് ഉയർന്നാൽ വൈദ്യുതി നിയന്ത്രണം അടക്കം ആലോചിക്കേണ്ടി വരുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നു. 4893 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം പീക്ക് അവറിൽ മാത്രം സംസ്‌ഥാനത്ത് ഉപയോഗിച്ചത്. ഇത് തടയാൻ വൈദ്യുതി ഉപയോഗത്തിൽ പ്രത്യേകിച്ച് വൈകിട്ട് ആറിനും 11നും ഇടയിൽ കർശന നിയന്ത്രണം വേണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.
പുറത്തു നിന്ന് ഉയർന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങി ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കെഎസ്ഇബി. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലാണ്. ഇക്കാരണത്താൽ ചിലയിടങ്ങളിൽ എങ്കിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനഃക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്‌താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെഎസ്ഇബിയുടെ ശ്രമം.
വൈകിട്ട് ആറിനും 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറക്കണം. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്‌റ്റൗ, വാട്ടർ ഹീറ്റർ, ഇസ്‌തിരിപ്പെട്ടി തുടങ്ങി അധികമായി വൈദ്യുതി വേണ്ട ഉപകരണങ്ങൾ പരമാവധി മറ്റു സമയങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കുക. അത്യാവശ്യം അല്ലാത്ത ലൈറ്റുകളും ഫാനുകളും ഓഫ് ചെയ്യണം. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നതും വൈദ്യുതി ലഭിക്കാൻ സഹായകമാണെന്നും കെഎസ്ഇബി വ്യക്‌തമാക്കുന്നു.
Most Read: പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചു ജവാൻമാർക്ക് വീരമൃത്യു