തിരുവനന്തപുരം: വൈദ്യുത ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുവെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി. ഉയർന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്. പത്ത് രൂപക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപക്ക് വാങ്ങി. വൈദ്യുതി നിയന്ത്രണം ഇല്ലാത്ത ഏക സംസ്‌ഥാനം കേരളമാണ്. ഉപയോഗം ക്രമാതീതമായി ഉയർന്നാൽ നിയന്ത്രണങ്ങളെ കുറിച്ച് ചിന്തിക്കേണ്ടി വരും. വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങൾ കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതിനിടെ, സൗരപദ്ധതിയുടെ നിലവിലെ ലക്ഷ്യമായ 200 മെഗാവാട്ട് പൂർത്തീകരിക്കുന്നതിന് കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം ആറ് മാസം കൂടി അനുവദിച്ചു. കെഎസ്ഇബിയുടെ പുരപ്പുറ സൗരോർജ പദ്ധതിയായ സൗര പദ്ധതി നടത്തിപ്പിലെ മികവ് പരിഗണിച്ചാണ് പൂർത്തീകരണ കാലാവധി നീട്ടി നൽകിയത്. നിലവിൽ 124 മെഗാവാട്ട് സൗരോർജ സ്‌ഥാപിത ശേഷിയാണ് സൗര പദ്ധതിയിലൂടെ ആർജിച്ചിട്ടുള്ളത്.
ശേഷിക്കുന്ന 76 മെഗാവാട്ട് ഈ നിലയിൽ ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കും. പുതുക്കിയ ബെഞ്ച് മാർക്ക് കോസ്‌റ്റിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും സബ്‌സിഡി തുക ഉപഭോക്‌താക്കൾക്ക് ലഭിക്കുക. കെഎസ്ഇബി സൗരയുടെ വെബ് പോർട്ടലായ ഇ കിരൺ വഴി രജിസ്‌റ്റർ ചെയ്‌ത ഉപയോക്‌താക്കൾക്ക് ആയിരിക്കും മുൻഗണന.
Most Read: സ്വവർഗ വിവാഹം; സംസ്‌ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്ര സർക്കാർ