ന്യൂഡെൽഹി: സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്‌ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ കേന്ദ്രം നിർദ്ദേശം നൽകി. സുപ്രീം കോടതിയിൽ കേസ് പരിഗണനയിൽ ഉള്ള സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നടപടി. സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു.
സ്വവർഗ വിവാഹ സങ്കൽപം നഗരകേന്ദ്രീകൃതമായ ഒരു വിഭാഗത്തിന്റേത് മാത്രമാണെന്ന വാദമാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം പാർലമെന്റാണ് പരിഗണിക്കേണ്ടത് എന്ന കേന്ദ്ര സർക്കാരിന്റെ വാദം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. രാജ്യത്തെ മുഴുവൻ ബാധിക്കുന്ന കാര്യത്തിൽ പ്രഗൽഭരായ അഞ്ചു പേർക്കിരുന്ന് തീരുമാനം എടുക്കാൻ ആകില്ലെന്നും വിവാഹത്തിന്റെ പരിധിയിൽ പുതിയ ബന്ധത്തെ നിർവചിക്കാൻ ആകില്ലെന്നും തുഷാർ മേത്ത പറഞ്ഞു.
ഇതിന് പുറമെ, കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾക്ക് ബാധകമാകുന്ന പൊതുപട്ടികയിലാണ് വിവാഹമെന്നും അതുകൊണ്ട് വിഷയം പരിഗണിക്കേണ്ടത് പാർലമെന്റ് ആണെന്നുമായിരുന്നു സോളിസിറ്റർ ജനറലിന്റെ വാദം. എന്നാൽ ഇത് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളുകയും ഹരജിക്കാർക്ക് പറയാനുള്ളത് ആദ്യം കേൾക്കുമെന്നും വ്യക്‌തമാക്കുകയായിരുന്നു.
Most Read: ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; റിപ്പോർട്