തിരുവനന്തപുരം: സംസ്‌ഥാനത്ത് വർധിപ്പിച്ച വൈദ്യുതി നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. യൂണിറ്റിന് ഒമ്പത് പൈസ തോതിലാണ് നിരക്ക് വർധിപ്പിച്ചത്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെയാണ് പുതിയ വൈദ്യുതി നിരക്ക് നൽകേണ്ടി വരിക. ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്‌ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതിനെ തുടർന്നാണ് നിരക്ക് വർധനവ്.
നാല് മാസത്തേക്ക് യൂണിറ്റിന് 9 പൈസ വീതം ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് നിരക്ക് വർധന. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചിലവായ 87.07 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുക്കുന്നത്. സർചാർജ് തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തണം.
ചിലവായ 87.07 കോടി രൂപ പിരിച്ചെടുക്കുന്നതിനായി യൂണിറ്റിന് 14 പൈസ സർചാർജ് ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോർഡിന്റെ ആവശ്യം. എന്നാൽ, ഇതിന് പകരം 9 പൈസ മതിയെന്ന് റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കുക ആയിരുന്നു. അതേസമയം, മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്‌താക്കൾക്ക് (1000 വാട്ടിൽ താഴെ കണക്റ്റഡ് ലോഡ്) വർധനവ് ബാധകമല്ല.
രാജ്യത്ത് നിലനിന്ന കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉൽപ്പാദന രംഗത്ത് ഉണ്ടായ പ്രതിസന്ധിയാണ് കേരളത്തെയും ബാധിച്ചത്. താപവൈദ്യുത നിലയങ്ങളെല്ലാം ഇപ്പോഴും ഇറക്കുമതി ചെയ്‌ത കൽക്കരി ഉപയോഗിക്കുന്നതിനാൽ മെയ് കഴിഞ്ഞും നിരക്കിൽ വർധനവ് ഉണ്ടാകുമെന്നാണ് സൂചന.
Most Read: കേന്ദ്ര ബജറ്റ് പ്രഖ്യാപനം ഇന്ന്; ജനപ്രിയ പദ്ധതികൾക്ക് മുൻതൂക്കം