ന്യൂഡെൽഹി: കോൺഗ്രസിനകത്തെ വിമത കൂട്ടായ്‌മയായ ജി 23 നേതാക്കളുടെ പ്രതിനിധി ഇന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും. ഇന്നലെ ഡെൽഹിയിൽ ചേർന്ന ജി 23 നേതാക്കളുടെ യോഗത്തിലാണ് സോണിയയുമായി കൂടിക്കാഴ്‌ച നടത്താൻ തീരുമാനിച്ചത്.
മുതിർന്ന നേതാവ് ഗുലാം നബി ആസാദായിരിക്കും ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തുക. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തേക്കും. ബിജെപിക്ക് ബദലായി കോൺഗ്രസ് വളരേണ്ടത് അത്യാവശ്യമാണ്. ഇതിനായി കോൺഗ്രസ് രാജ്യത്ത് ശക്‌തമായ സ്വാധീനമായി ഇനിയും ഉയരേണ്ടതുണ്ട്. അതിനാൽ സമാനമനസ്‌കരായ പാർട്ടികളുമായി കോൺഗ്രസ് ചർച്ചക്ക് തയ്യാറാകണമെന്ന് ജി 23 നേതാക്കൾ ആവശ്യമുയർത്തിയിട്ടുണ്ട്.
പാർട്ടിയുടെ എല്ലാ തലത്തിലും കൂട്ടായ നേതൃത്വവും തീരുമാനവുമാണ് ആവശ്യം. ഇന്ന് നടക്കുന്ന കൂടിക്കാഴ്‌ചയിൽ യോഗത്തിൽ ഉയർന്ന ചർച്ചയും അഭിപ്രായവും സോണിയയെ അറിയിക്കും.
18 നേതാക്കളാണ് ഇന്നലെ ഗുലാം നബി ആസാദിന്റെ വീട്ടിൽ ചേർന്ന ജി 23 നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തത്. മുതിർന്ന നേതാക്കളായ കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ, ഭൂപീന്ദ്ര ഹൂഡ, അഖിലേഷ് പ്രസാദ് സിംഗ്, രാജ് ബബ്ബർ, സന്ദീപ് ദീക്ഷിത്, ശശി തരൂർ, മണി ശങ്കർ അയ്യർ, ശങ്കർ സിംഗ് വഗേല എന്നിവർക്കൊപ്പം കേരളത്തിൽ നിന്ന് പ്രമുഖ നേതാക്കളിലൊരാളായി പിജെ കുര്യനും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിന് മുമ്പ് കപിൽ സിബൽ രൂക്ഷവിമർശനമാണ് ഗാന്ധി കുടുംബത്തിനെതിരെ ഉന്നയിച്ചത്. ഗാന്ധി കുടുംബം നേതൃസ്‌ഥാനത്ത് നിന്ന് മാറി മറ്റൊരാൾക്ക് പാർട്ടിയെ നയിക്കാൻ അവസരം നൽകണമെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ പരാമർശം. രാഹുൽ ഗാന്ധി, ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണ് എന്നും കോൺഗ്രസ് നേതൃത്വത്തിൽ കാതലായ അഴിച്ചുപണി വേണമെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ ദീർഘമായ അഭിമുഖത്തിൽ കപിൽ സിബൽ ആരോപിച്ചിരുന്നു.
പാർട്ടിയെ കുടുംബ പാർട്ടിയാക്കി മാറ്റാൻ ശ്രമിക്കുകയാണ്. നേതൃത്വത്തിൽ മാറ്റം വരണം. സമീപകാലത്താണ് കോൺഗ്രസിൽ ദീർഘകാല പ്രസിഡണ്ടുമാർ ഉണ്ടാവാൻ തുടങ്ങിയത്. നേരത്തെ എല്ലാ വർഷവും അധ്യക്ഷൻ മാറുന്ന സ്‌ഥിതിയുണ്ടായിരുന്നു. ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ് ഇല്ലെന്നത് തെറ്റായ കാഴ്‌ചപ്പാടാണെന്നും കപിൽ സിബൽ വിമർശിച്ചിരുന്നു.
Most Read: നീന്തൽ കുളവും ഹെലിപാഡും; പ്രതാപം വീണ്ടെടുത്ത് ലോകത്തിലെ ഏറ്റവും വലിയ കാർ