ന്യൂഡെല്‍ഹി: ഇരകളെ വേട്ടയാടിയ കാര്യത്തില്‍ 1984ലെ സിഖ് വിരുദ്ധ കലാപവും 2002ലെ ഗുജറാത്ത് കലാപവും സമാനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് എംപി എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിക്കു വേണ്ടി ഹാജരായതായിരുന്നു സിബല്‍. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ഡെല്‍ഹിയില്‍ ഉണ്ടായ അക്രമത്തെക്കുറിച്ച് കോടതിയില്‍ പരാമര്‍ശിച്ചു.
“ഞാന്‍ താമസിച്ചിരുന്നത് മഹാറാണി ബാഗിലായിരുന്നു. അവിടെ രണ്ട് സിഖുകാരുടെ വീടുണ്ടായിരുന്നു. അക്കാര്യം നേരത്തെ തിരിച്ചറിഞ്ഞ ആള്‍ക്കൂട്ടം, ആ രണ്ടു വീടുകള്‍ക്കു വേണ്ടി അവിടേക്ക് വരികയായിരുന്നു. സമാനമായ അവസ്‌ഥ തന്നെയാണ് 2002ലും സംഭവിച്ചത്. ഗുജറാത്ത് കലാപ സമയത്ത് മുസ്‌ലീങ്ങളുടെ വീടുകള്‍ തിരിച്ചറിഞ്ഞ് ആക്രമിക്കപ്പെട്ടു”- കപില്‍ സിബല്‍ പറഞ്ഞു.
ഗുജറാത്ത് കലാപം പ്രത്യേക അന്വേഷണം സംഘം കൈകാര്യം ചെയ്‌തതിനേയും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയതിനേയും ചോദ്യം ചെയ്‌താണ് സാക്കിയ സുപ്രീം കോടതിയെ സമീപിച്ചത്. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബെര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട 68 പേരില്‍ സാക്കിയയുടെ ഭര്‍ത്താവും എംപിയുമായ എഹ്സാന്‍ ജാഫ്രിയും ഉൾപ്പെട്ടിരുന്നു.
തുടർന്ന് 2008ല്‍ രൂപീകരിച്ച എസ്ഐടി 2012ലാണ് നരേന്ദ്ര മോദിക്കും മറ്റ് 63 പേര്‍ക്കും ക്‌ളീന്‍ ചിറ്റ് നല്‍കുന്നതായി റിപ്പോര്‍ട് സമര്‍പ്പിച്ചത്. കലാപം അന്വേഷിക്കാന്‍ നിയോഗിച്ച അന്വേഷണ സംഘം ഒന്നുംതന്നെ അന്വേഷിച്ചില്ലെന്നും എസ്ഐടി കണ്ടെത്തിയ വസ്‌തുതകള്‍ക്ക് വിരുദ്ധമായ നിഗമനങ്ങളാണ് സമര്‍പ്പിച്ചതെന്നും സിബല്‍ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസിനും എസ്ഐടിക്കും പ്രതിഫലം ലഭിച്ചെന്നും സിബല്‍ പറഞ്ഞു. നവംബര്‍ 16നാണ് കേസിന്റെ അടുത്തവാദം നടക്കുക.
Read also: വീടിന് മുകളിൽ പാകിസ്‌ഥാൻ പതാക; യുപിയിൽ 4 പേർക്കെതിരെ രാജ്യദ്രോഹ കേസ്