ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തി സ്വന്തം റെക്കോർഡ് തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, ‘ദി അമേരിക്കൻ ഡ്രീം’ എന്ന് പേരിട്ടിരിക്കുന്ന സൂപ്പർ ലിമോയുടെ ഇപ്പോഴത്തെ നീളം 30.54 മീറ്റർ (100 അടി 1.50 ഇഞ്ച്) ആണ്.
പൂർണ പ്രതാപത്തിലേക്ക് തിരികെ എത്തിയിരിക്കുന്ന കാറിന്റെ ഫോട്ടോ ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അതിന്റെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളിലും പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഒരു സാധാരണ കാറിന്റെ ശരാശരി വലിപ്പം 12 മുതൽ 16 അടി വരെയാണ്.
1986ൽ കാലിഫോർണിയയിലെ ബർബാങ്കിൽ കാർ കസ്‌റ്റമൈസർ ജെയ് ഓർബെർഗ് ആണ് ഈ കാർ ആദ്യം നിർമ്മിച്ചത് എന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അധികൃതർ പറഞ്ഞു. അക്കാലത്ത്, കാറിന് 60 അടി നീളവും 26 ചക്രങ്ങളും മുന്നിലും പിന്നിലും ഒരു ജോടി V8 എഞ്ചിനുകളും ആയിരുന്നു ഉണ്ടായിരുന്നത്.
പിന്നീട് ഇത് 30.5 മീറ്ററായി വലിപ്പം കൂട്ടി ഇപ്പോൾ അൽപം കൂടി ഇതിന്റെ നീളം കൂട്ടിയിട്ടുണ്ട്. അതായത് ആറ് ഹോണ്ട സിറ്റി സെഡാനുകൾ നിരത്തിയിട്ടതിനേക്കാൾ നീളം വരും ഈ കാറിന്. 1976ലെ കാഡിലാക് എൽഡൊറാഡോ ലിമോസിനുകളെ അടിസ്‌ഥാനമാക്കി ഉള്ളതാണ് ‘ദി അമേരിക്കൻ ഡ്രീം’, രണ്ടറ്റത്തുനിന്നും ഓടിക്കാൻ കഴിയുമെന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഈ കാർ കരസ്‌ഥമാക്കിയിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി നിർമ്മിച്ച് ഇടുങ്ങിയ കോണുകളിൽ തിരിയുന്നതിനായി ഒരു വിജാഗിരി ഉപയോഗിച്ച് മധ്യഭാഗത്ത് യോജിപ്പിച്ചിരിക്കുകയാണ്.
നീളത്തിൽ മാത്രമല്ല ആഢംബരത്തിലും ഏറെ മുന്നിലാണ് ഈ കാർ. “ഒരു വലിയ വാട്ടർബെഡ്, ഡൈവിംഗ് ബോർഡുള്ള ഒരു നീന്തൽക്കുളം, ഒരു ജാക്കൂസി, ഒരു ബാത്ത് ടബ്, ഒരു മിനി ഗോൾഫ് കോഴ്‌സ്, ഹെലിപാഡ് എന്നിവയും കാറിന്റെ പ്രത്യേകതകളാണ്. “ഹെലിപാഡ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത് സ്‌റ്റീൽ ബ്രാക്കറ്റുകളോടെയാണ്, കൂടാതെ അയ്യായിരം പൗണ്ട് വരെ വഹിക്കാനും ഇതിന് കഴിയും,” ദി അമേരിക്കൻ ഡ്രീം പുതുക്കി പണിയുന്നതിൽ ഏർപ്പെട്ടിരുന്ന മൈക്കൽ മാനിങ് ഗിന്നസ് വേൾഡ് റെക്കോർഡിനോട് പറഞ്ഞു.
റഫ്രിജറേറ്ററുകൾ, ടെലിഫോൺ, നിരവധി ടെലിവിഷൻ സെറ്റുകൾ എന്നിവയുമുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം 75ലധികം ആളുകൾക്ക് ഒരേസമയം ഈ കാറിൽ സഞ്ചരിക്കാൻ കഴിയും. കാറിന്റെ തുടക്ക കാലങ്ങളിൽ “ദി അമേരിക്കൻ ഡ്രീം” നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെടുകയും പതിവായി വാടകക്ക് എടുക്കപ്പെടുകയും ചെയ്‌തിരുന്നു.
എന്നാൽ ഉയർന്ന അറ്റകുറ്റപ്പണി ചിലവും പാർക്കിംഗ് പ്രശ്‌നങ്ങളും കാരണം ആളുകൾക്ക് കാറിനോടുള്ള താൽപ്പര്യം കുറയുകയും അത് തുരുമ്പെടുക്കാൻ തുടങ്ങുകയും ചെയ്‌തു. പിന്നീട് ഇ കോമേഴ്‌സ് കമ്പനിയായ ഇബേയിൽ നിന്ന് മാന്നിംഗ് കമ്പനി കാർ വാങ്ങുകയും പുനരുദ്ധാരണം നടത്തുകയും ആയിരുന്നു.
Equipped with a swimming pool, golf putting green and a helipad.
— Guinness World Records (@GWR) March 10, 2022
ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് പ്രകാരം കാർ പുനഃസ്‌ഥാപിക്കുന്നതിന് ഷിപ്പിംഗ്, മെറ്റീരിയലുകൾ, തൊഴിലാളികൾ എന്നിവക്കായി $250,000 ചിലവായി. പണികൾ പൂർത്തിയാക്കാൻ മൂന്ന് വർഷമെടുത്തു. എന്നാൽ ‘അമേരിക്കൻ ഡ്രീം’ റോഡിൽ ഇറക്കില്ല. ഡെസർലാൻഡ് പാർക്ക് കാർ മ്യൂസിയത്തിന്റെ ക്‌ളാസിക് കാറുകളുടെ ശേഖരത്തിന്റെ ഭാഗമായിരിക്കും ഇനി ‘ദി അമേരിക്കൻ ഡ്രീം’.
Most Read: ശ്വാസകോശ അർബുദം; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ