ന്യൂഡെൽഹി: പ്രതീക്ഷിച്ച വിജയം നേടി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജ്യാന്തര ശ്രദ്ധനേടിയ പോരാളിയായി ശശി തരൂരും. 8000ൽ അധികം വോട്ടു നേടിയാണ് ഖർഗെയുടെ വിജയം. എതിർ സ്‌ഥാനാർഥി ശശി തരൂരിന് 1072 വോട്ടു ലഭിച്ചു. അന്തിമ ഫലം ഔദ്യോഗികമായി പുറത്തു വിടുന്നത് വൈകിട്ട് അഞ്ചു മണിയോടെയാകും.
രണ്ട് പതിറ്റാണ്ടിനിപ്പുറം ഗാന്ധികുടുംബത്തില്‍ നിന്നല്ലാത്ത ഒരാളെ കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ അധ്യക്ഷനായി തിരഞ്ഞെടുത്തു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രത്യേകത. രാവിലെ 10 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഉച്ചയോടെ, മുഴുവന്‍ വോട്ടുകളും എണ്ണിത്തീര്‍ത്തു. ഖാര്‍ഗെക്ക് 7897 വോട്ടുകളും തരൂരിന് 1072 വോട്ടുകളും ലഭിച്ചു എന്നാണ് ലഭ്യമായ വിവരം.
തിരുവനന്തപുരം എംപി കൂടിയായ തരൂര്‍ പരാജയം സമ്മതിച്ചുകൊണ്ട് ”പ്രസിഡന്റായിരിക്കുക എന്നത് ഒരു വലിയ ബഹുമതിയും ഉത്തരവാദിത്തവുമാണ്. ആ ചുമതലയില്‍ ഖാര്‍ഗെ ജിക്ക് വിജയാശംസകള്‍ നേരുന്നു. പിന്തുണച്ചും ഒപ്പം ചേര്‍ന്നും കോണ്‍ഗ്രസിന്റെ ഉന്നതിക്കായി ആയിരത്തിലേറെ പ്രവര്‍ത്തകര്‍ എനിക്ക് വോട്ട് രേഖപ്പെടുത്തി. പ്രവര്‍ത്തകര്‍ക്കെല്ലാം നന്ദി.” തരൂര്‍ ട്വീറ്റ് ചെയ്‌തു.
സ്വതന്ത്രവും ന്യായവും സുതാര്യവുമായ തിരഞ്ഞെടുപ്പാണ് നടന്നതെന്നും ഇത് രഹസ്യ ബാലറ്റാണെന്നും ആര്‍ക്കാണ് വോട്ട് ചെയ്‌തതെന്ന് ആര്‍ക്കും അറിയില്ലെന്നും കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്‍ത്രി അവകാശപ്പെട്ടു. രാഹുല്‍ ഗാന്ധി അധികാരമേറ്റ 2017നും 2019നും ഇടയിലുള്ള രണ്ട് വര്‍ഷം ഒഴികെ, 1998 മുതല്‍ ഏറ്റവും കൂടുതല്‍ കാലം പാര്‍ട്ടി അധ്യക്ഷയായ സോണിയാ ഗാന്ധിക്ക് പകരമായാണ് പുതിയ പ്രസിഡന്റ് വരുന്നത്.
അതേസമയം, കടുത്ത പോരാട്ടം കാഴ്‌ചവെച്ച് ആയിരത്തിലധികം വോട്ട് നേടിയ ശശി തരൂർ തന്റെ പോരാട്ട വീര്യത്തിലൂടെയാണ് ആദരിക്കപ്പെടുന്നത്. സാമൂഹിക മാദ്ധ്യമങ്ങളിൽ തരൂരിനെ അഭിനന്ദിച്ചുകൊണ്ടുള്ള യുവ സമൂഹത്തിന്റെ അഭിനന്ദനങ്ങൾ നിറയുകയാണ്.
Most Read: ആര്യന്‍ഖാന്‍ കേസ്: എന്‍സിബിയുടെ ക്രമക്കേട് വ്യക്‌തമാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്