കാഞ്ഞങ്ങാട്: സുഹൃത്തുക്കളുടെ കൂടെ കടലിൽ കുളിക്കുന്നതിനിടെ ഒൻപതാം ക്‌ളാസ് വിദ്യാർഥിയെ തിരമാലയിൽ പെട്ട് കാണാതായി. വടകരമുക്കിലെ സക്കറിയയുടെയും സർബീനയുടെയും മകൻ അജ്‌മലിനെയാണ് കാണാതായത്.
വ്യാഴാഴ്‌ച വൈകിട്ട് ബല്ലാകടപ്പുറത്താണ് സംഭവം. ശക്‌തമായ തിരക്കിൽ പെട്ട് അജ്‌മൽ കൂടെ ഉണ്ടായിരുന്നവരിൽ നിന്ന് കൂട്ടം തെറ്റി പോവുകയായിരുന്നു. മൽസ്യത്തൊഴിലാളികളും ഗോവയിൽ നിന്നെത്തിയ രക്ഷാപ്രവർത്തകരും രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും അജ്‌മലിനെ കണ്ടെത്താനായില്ല. കാഞ്ഞങ്ങാട്ടുനിന്ന് അഗ്‌നിരക്ഷാസേനയും പോലീസും സ്‌ഥലത്തെത്തി. വിവരമറിഞ്ഞ് നൂറുകണക്കിനാളുകൾ ആണ് ബല്ലാകടപ്പുറം തീരത്ത് എത്തിയത്.
എല്ലാ ദിവസവും അജ്‌മലും കൂട്ടുകാരും കടപ്പുറത്ത് ഫുട്‍ബോൾ കളിക്കാറുണ്ടെന്നും ശേഷം കടലിൽ ഇറങ്ങി കുളിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. വ്യാഴാഴ്‌ച അധികം ആളില്ലാത്തതിനാൽ കളി ഒഴിവാക്കി നേരത്തെ കുളിക്കാൻ ഇറങ്ങുകയായിരുന്നു. കൂറ്റൻ തിരമാലയിൽ പെട്ട് മുങ്ങിത്താഴവേ അജ്‌മലിനെ കൂട്ടുകാരൻ മഷൂദ് മുറുകെ പിടിച്ചു.
കുളിച്ചു കൊണ്ടിരിക്കുന്നതിനിടെ രണ്ട് പേർ കൂടി ഇവരെ മുറുകെ പിടിച്ചിരുന്നു. എന്നാൽ, അടിയൊഴുക്ക് ശക്‌തമായതോടെ ഇവരുടെ പിടിത്തം പരസ്‌പരം വിട്ട് പോവുകയായിരുന്നു. അജാനൂർ ക്രസന്റ് സ്‌കൂളിലെ ഒൻപതാം ക്‌ളാസ് വിദ്യാർഥിയാണ് അജ്‌മൽ. വിദേശത്ത് ജോലിചെയ്യുന്ന അജ്‌മലിന്റെ പിതാവ് സക്കറിയ അടുത്തിടെയാണ് നാട്ടിലെത്തിയത്.
Also Read: ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചാലും രോഗമുണ്ടാകാം; സുരക്ഷയിൽ വീഴ്‌ച വേണ്ട; മുന്നറിയിപ്പ്