റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇനിയും നീളും. സാങ്കേതിക തടസം കാരണം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും നീട്ടിവെച്ചു. കഴിഞ്ഞ ദിവസം റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചപ്പോഴാണ് വിധി പറയാനായി ഇന്നത്തേക്ക് മാറ്റിയത്.
ഇതുൾപ്പടെ കേസ് മാറ്റിവെക്കുന്നത് ആറാം തവണയാണ്. മോചന ഹരജിയിൽ ആദ്യ സിറ്റിങ് ഒക്‌ടോബർ 21നാണ് നടന്നത്. പിന്നാലെ ഓരോ തവണയും കേസ് മാറ്റിവെക്കുകയായിരുന്നു. 18 വർഷമായി ജയിലിലുള്ള ഫറോക്ക് സ്വദേശി എംപി അബ്‌ദുൾ റഹീമിന്റെ മോചനത്തിനായാണ് ലോകമെമ്പാടുമുള്ള മലയാളികൾ ഒരേ മനസോടെ പണം സമാഹരിച്ചത്.
2006 ഡിസംബർ 26ന് സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ കൈയബദ്ധം മൂലം മരിച്ച സംഭവത്തിലാണ് കോടതി റഹീമിന് വധശിക്ഷ വിധിച്ചത്. വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സമ്മതമാണെന്ന് കുട്ടിയുടെ കുടുംബം അറിയിച്ചതോടെയാണ് പണസമാഹരണം നടത്തി തുക കൈമാറിയത്. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാലേ റഹീം ജയിൽ മോചിതനാകൂ.
Most Read| ഈ പട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം; മേയറും ക്ളർക്കുമെല്ലാം ഇവർ തന്നെ