കണ്ണൂർ: കോൺഗ്രസ് പ്രവര്‍ത്തകരെ കായികമായി നേരിടാമെന്ന് മുഖ്യമന്ത്രി കരുതുന്നെങ്കില്‍ അത് മൗഢ്യമാണ്. എന്തുവിലകൊടുത്തും അതിനെ നേരിടുമെന്ന് കെ സുധാകരന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രിക്ക് എന്തിനാണ് കറുപ്പ് നിറത്തോട് അലര്‍ജി. ഏകഛത്രാധിപതിയെപ്പോലെ ഭരിക്കാമെന്നത് മുഖ്യന്ത്രിയുടെ വ്യാമോഹം മാത്രമാണ്. ക്രൈം നിരക്ക് ഉയര്‍ന്ന കേരളത്തില്‍ ക്രമസമാധാന പാലനത്തിന് പോലീസ് ഇല്ലെന്നിരിക്കെയാണ് വന്‍ സന്നാഹവുമായുള്ള മുഖ്യമന്ത്രിയുടെ ഊരുചുറ്റല്‍.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് വാഹനത്തിൽ സിപിഎം പ്രവർത്തകർ മര്‍ദ്ദിച്ച സംഭവം, കാടന്‍ രാഷ്‌ട്രീയ സംസ്‌കാരമാണെന്നും കെപിസിസി പ്രസിഡണ്ട് ആരോപിച്ചു. കെഎസ്‍യു ജില്ലാ സെക്രട്ടറിയെ മര്‍ദ്ദിക്കാന്‍ പോലീസ് അവസരം ഒരുക്കിയത് നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്. പ്രവര്‍ത്തകരെ കായികമായി നേരിടാന്‍ ആരാണ് അധികാരം നൽകിയതെന്നും കെ സുധാകരൻ ചോദിച്ചു.
ഗുരുതര ആരോപണങ്ങളില്‍ മറുപടിപറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. തീക്കൊള്ളിക്കൊണ്ട് തല ചൊറിയുന്ന സമീപനമാണ് പിണറായി വിജയന്. ഇത് തുടർന്നാൽ പരിണിതഫലം സര്‍ക്കാര്‍ നേരിടേണ്ടിവരും. ജനാധിപത്യത്തെ മുഖ്യമന്ത്രി കശാപ്പുചെയ്യുകയാണ്. സുരക്ഷയുടെ പേരില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന മുഖ്യമന്ത്രി കേരളത്തിനാകെ അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.
Read Also: ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രം






































