കണ്ണൂർ: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും മുഖ്യപ്രതി സ്വപ്‌ന സുരേഷും അടക്കമുള്ളവര്‍ പിഴ അടക്കണമെന്ന് കൊച്ചി കസ്‌റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാര്‍. സ്വപ്‌ന സുരേഷ് ആറ് കോടി രൂപയും ശിവശങ്കര്‍ 50 ലക്ഷം രൂപയും അടക്കണമെന്നാണ് കസ്‌റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവ്.
തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ 2 മുന്‍ നയതന്ത്ര ഉദ്യോഗസ്‌ഥര്‍ അടക്കം 44 പ്രതികള്‍ക്ക് ആകെ 66.60 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 2020 ജൂലൈ 5ന് തിരുവനന്തപുരം കാര്‍ഗോ കോംപ്ളക്‌സിൽ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.245 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കസ്‌റ്റംസ് പിടിച്ചെടുത്തിരുന്നു. ഈ കേസിലെ കസ്‌റ്റംസ് നടപടി ക്രമത്തിന്റെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സ്വപ്‍നയുടെ ഭർത്താവ് എസ് ജയശങ്കർ, റബിൻസ് ഹമീദ് എന്നിവർ 2 കോടി രൂപ വീതവും, യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്‌മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ ഷമെയ്‌ലി, പിഎസ് സരിത്, സന്ദീപ് നായർ, കെടി റമീസ് എന്നിവരും 6 കോടി രൂപ വീതം പിഴയടയ്‌ക്കണം.
കസ്‌റ്റംസ് ബ്രോക്കറായ കപ്പിത്താൻ ഏജൻസീസ് 4 കോടി രൂപയും ഫൈസൽ ഫരീദ്, പി മുഹമ്മദ് ഷാഫി, ഇ സെയ്‌തലവി, ടിഎം സംജു എന്നിവർ 2.5 കോടി രൂപ വീതവും എഎം ജലാൽ, പിടി അബ്‌ദു, ടിഎം മുഹമ്മദ് അൻവർ, പിടി അഹമ്മദ് കുട്ടി, മുഹമ്മദ് മൻസൂർ എന്നിവർക്ക് 1.5 കോടി രൂപ വീതവും മുഹമ്മദ് ഷമീമിന് ഒരു കോടി രൂപയുമാണു പിഴ. മറ്റു പ്രതികൾക്ക് 2 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയും പിഴ ചുമത്തിയിട്ടുണ്ട്.
പിടിച്ചെടുത്ത 30 കിലോഗ്രാം സ്വർണത്തിനു പുറമേ, നയതന്ത്ര ബാഗേജ് കള്ളക്കടത്തു സംഘം 2019 നവംബറിനും 2020 മാർച്ചിനും ഇടയിൽ 46.50 കോടി രൂപ വിലവരുന്ന 136.828 കിലോഗ്രാം സ്വർണം കടത്തിയെന്നു സാഹചര്യതെളിവുകളിൽനിന്നു വ്യക്‌തമാണെന്ന് ഉത്തരവിലുണ്ട്.
എന്നാൽ, പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവിനെതിരെ പ്രതികൾ കസ്‌റ്റംസ് എക്‌സൈസ് ആൻഡ് സർവീസ് ടാക്‌സ് അപ്‌ലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം. കേസിൽ, കസ്‌റ്റംസ് നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ പരാതി കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ പരിഗണനയിലാണ്.
MOST READ| ആഗോള പട്ടിണി സൂചിക; ഇന്ത്യ 111ആം സ്‌ഥാനത്ത്