ന്യൂഡെൽഹി: രാജ്യത്ത് വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നവരുടെ എണ്ണം കുത്തനെ വർധിക്കുന്നതായി റിപ്പോർട്. പുതുവർഷം രണ്ടരമാസം പിന്നിടുമ്പോൾ (മാർച്ച് 15 വരെ) പുതുതായി 2,56,980 വൈദ്യുത വാഹനങ്ങൾ രജിസ്‌റ്റർ ചെയ്‌തതായാണ് ഇ-വാഹൻ പോർട്ടൽ പുറത്തുവിടുന്ന കണക്ക്. രാജ്യത്ത് ഇന്ധനവില വർധിക്കുന്നതിന്റെ സാഹചര്യത്തിലാണ് ഈ മാറ്റം. ഒപ്പം, ചാർജിങ് സ്‌റ്റേഷനുകളുടെ എണ്ണത്തിലും വർധനയുണ്ട്.
അതേസമയം, പെട്രോൾ-ഡീസൽ വിലക്ക് അനുസൃതമായി വില കൂടുന്നതിനാൽ സിഎൻജി വാഹനങ്ങളുടെ എണ്ണം കുറയുന്നതായും കണക്കുകൾ വ്യക്‌തമാക്കുന്നു. വൈദ്യുത വാഹനങ്ങൾ പ്രോൽസാഹിപ്പിക്കാൻ 2019 ഏപ്രിൽ ഒന്നിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഫെയിം ഇന്ത്യ (ഫാസ്‌റ്റർ അഡോപ്ഷന് ആൻഡ് മാനുഫാക്ച്ചറിങ് ഓഫ് ഇലക്‌ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) രണ്ടാംഘട്ട പ്രകാരം, 10,000 കോടി രൂപ അനുവദിച്ചിരുന്നു.
ഇതിൽ പരസ്യത്തിനായി 38 കോടിയും ചാർജിങ് സൗകര്യങ്ങൾക്ക് 1000 കോടിയും കഴിച്ച് ബാക്കിതുക വൈദ്യുത വാഹനങ്ങൾ വാങ്ങുന്നവർക്ക് സബ്‌സിഡിയാണ്. വൈദ്യുത വാഹനങ്ങൾ നിർമിക്കാൻ 2021 സെപ്‌റ്റംബർ 15ന് ബജറ്റ് വിഹിതമായി 25,938 കോടിയും അനുവദിച്ചു. ബാറ്ററി നിർമാണ മേഖലക്കായി 18,100 കോടിയുടെ പദ്ധതി വേറെയും. ഇതിന്റെ ഗുണഫലങ്ങൾ കണ്ടുതുടങ്ങിയെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്.
രാജ്യത്ത് ഇതിനോടകം 6586 ചാർജിങ് സ്‌റ്റേഷനുകൾ സ്‌ഥാപിച്ചു കഴിഞ്ഞു. ഇതിൽ 419 എണ്ണം ദേശീയപാതയിലാണ്. വായുമലിനീകരണം കൂടുതലുള്ള ഡെൽഹിയിലാണ് കൂടുതൽ ചാർജിങ് സ്‌റ്റേഷനുകൾ. 1845 എണ്ണമാണ് ഇവിടെ ഉള്ളത്. സിഎൻജി വാഹനങ്ങളുടെ കേന്ദ്രമായ ഡെൽഹിയിൽ സിഎൻജി വാഹനങ്ങളുടെ രജിസ്ട്രേഷൻ കഴിഞ്ഞ വർഷം ഒക്‌ടോബറിൽ 5210 ആയിരുന്നെങ്കിൽ ഡിസംബറിൽ 4363 ആയി. രാജ്യത്താകെ കഴിഞ്ഞ ഒക്‌ടോബറിൽ 92,658 ആയിരുന്നെങ്കിൽ ഡിസംബറിൽ 85,837 ആയി.
2020ലെ കണക്ക് അനുസരിച്ചു രാജ്യത്ത് 1,23,092 ഇലക്‌ട്രിക് വാഹനങ്ങളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. 2021ൽ അത് 3,27,976 ആയി ഉയർന്നു. 2022ൽ ഇത് പത്ത് ലക്ഷത്തിന് മുകളിലേക്ക് കുതിച്ചുയർന്നു. 10,15,196 ഇലക്‌ട്രിക് വാഹനങ്ങളാണ് രാജ്യത്ത് ആ വർഷം എത്തിയത്. 2023ലെ മാർച്ച് 15 വരെയുള്ള കണക്ക് അനുസരിച്ചു 2,56,980 ഇലക്‌ട്രിക് വാഹനങ്ങൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഇന്ധനവില കൂടുന്നത് തുടരുകയും ആധുനികമായ വൈദ്യുത വാഹനങ്ങൾ വിപണിയിൽ ഇറങ്ങുകയും ചെയ്യുന്നതോടെ വൈദ്യുത വാഹനങ്ങൾ ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ.
Most Read: സൗദി സ്വദേശിവൽക്കരണം; കൂടുതൽ മേഖലകളിലേക്ക്