ചെന്നൈ: സംവിധായകൻ ഹരിഹരനെതിരെ നടി ചാർമിള ഉന്നയിച്ച ആരോപണങ്ങൾ ശരിവെച്ച് നടനും സുഹൃത്തുമായ വിഷ്‌ണു. ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്‌ണു വെളിപ്പെടുത്തി. ചാർമിള നടത്തിയ വെളിപ്പെടുത്തൽ സ്‌ഥിരീകരിക്കുന്നതാണ് വിഷ്‌ണുവിന്റെ തുറന്നുപറച്ചിൽ.
”ഹരിഹരൻ അയൽവാസി ആയിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാർമിളയുടെ പേര് പറഞ്ഞത്. ഫോണിൽ വിളിച്ചും നേരിട്ടും ചാർമിള അഡ്‌ജസ്‌റ്റ്‌മെന്റിന് തയ്യാറാകുമോയെന്ന് ചോദിച്ചു. അവർ കൊടുക്കുമോയെന്നാണ് ഹരിഹരൻ ചോദിച്ചത്”- വിഷ്‌ണു പറഞ്ഞു.
”ഞാനും ചാർമിളയും അടുത്ത സുഹൃത്തുക്കളായത് കൊണ്ട് ചാർമിളയോട് വന്ന് കാണാൻ എന്നോടാണ് പറഞ്ഞത്. ഞാൻ പറഞ്ഞിട്ട് ചാർമിള പോയി കണ്ടു. ആൾ കഥാപാത്രത്തിന് ഓക്കെയാണെന്ന് പറഞ്ഞു. അതിനുശേഷം എന്നെ വിളിച്ചിട് ചാർമിള അഡ്‌ജസ്‌റ്റ്‌മെന്റിന് തയ്യാറാകുമോയെന്ന് ചോദിച്ചു. ഞാൻ സംസാരിച്ചപ്പോൾ പറ്റില്ലെന്ന് പുള്ളിക്കാരി പറഞ്ഞു. അതോടെ ഞാനും ചാർമിളയും സിനിമയിൽ നിന്നും പുറത്തായി. പിന്നെ അദ്ദേഹം എന്നെ വിളിച്ചിട്ടില്ല”- വിഷ്‌ണു വെളിപ്പെടുത്തി.
ഹരിഹരന് മറ്റൊരു മുഖം കൂടി ഉണ്ട്. സഹകരിക്കാത്ത നടിമാരെ ഷൂട്ടിങ് സെറ്റിൽ ക്യാമറക്ക് മുന്നിൽ പൊരിക്കും. ഒടുവിൽ നടിമാർക്ക് വഴങ്ങിക്കൊടുക്കേണ്ടി വരും. പല നടിമാരും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും വിഷ്‌ണു കൂട്ടിച്ചേർത്തു.
സിനിമാ മേഖലയിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി ചാർമിള ഇന്നലെയാണ് രംഗത്തെത്തിയത്. നിർമാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ഹരിഹരൻ അഡ്‌ജസ്‌റ്റ്‌മെന്റിന് തയ്യാറാണോയെന്ന് ചോദിച്ചെന്നും ചാർമിള വെളിപ്പെടുത്തിയിരുന്നു.
”1997ൽ പുറത്തിറങ്ങിയ ‘അർജുനൻ പിള്ളയും അഞ്ചുമക്കളും’ എന്ന സിനിമക്കിടെ കൂട്ടബലാൽസംഗത്തിന് ശ്രമമുണ്ടായി. പീഡനശ്രമത്തിനിടെ മുറിയിൽ നിന്ന് ഇറങ്ങിയോടി. എന്റെയും അസിസ്‌റ്റന്റിന്റെയും സാരി വലിച്ചൂരാൻ ശ്രമിച്ചു. പുരുഷ അസിസ്‌റ്റന്റിനെ മർദ്ദിച്ചു. പീഡനത്തിന് ഹോട്ടലിലെ റിസപ്‌ഷനിസ്‌റ്റും കൂട്ടുനിന്നു. ഹോട്ടൽ മുറിയിൽ നിന്ന് ഓടിയപ്പോൾ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്. നിർമാതാവ് എംപി മോഹനനും പ്രൊഡക്ഷൻ മാനേജർ ഷൺമുഖനും സുഹൃത്തുക്കളുമാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഞാൻ രക്ഷപ്പെട്ടെങ്കിലും ജൂനിയർ ആർട്ടിസ്‌റ്റുകൾ ബലാൽസംഗത്തിന് ഇരയായി”- ചാർമിള വെളിപ്പെടുത്തി.
സംവിധായകൻ ഹരിഹരൻ അഡ്‌ജസ്‌റ്റ്‌മെന്റിന് തയ്യാറാണോയെന്ന് ചോദിച്ചു. തന്റെ സുഹൃത്തായ നടൻ വിഷ്‌ണുവിനോടാണ് താൻ അഡ്‌ജസ്‌റ്റ്‌മെന്റിന് തയ്യാറാണോയെന്ന് ഹരിഹരൻ ചോദിച്ചത്. വഴങ്ങാൻ തയ്യാറല്ലെന്ന് പറഞ്ഞതോടെ പരിണയം എന്ന സിനിമയിൽ നിന്ന് എന്നെയും വിഷ്‌ണുവിനെയും ഹരിഹരൻ ഒഴിവാക്കിയെന്നും ചാർമിള പറഞ്ഞു. അതേസമയം, കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും തനിക്കൊരു മകനുണ്ടെന്നും ചാർമിള പറഞ്ഞു.
Most Read| എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി