തൃത്താല: വെള്ളിയാങ്കല്ല് തടയണയിൽ ജീവൻ പണയംവെച്ചുള്ള സാഹസിക മൽസ്യബന്ധനം വ്യാപകമാകുന്നു. ഭാരതപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് മീൻ പിടിക്കാനായി അയൽജില്ലയിൽ നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന തരത്തിലാണ് ആളുകൾ ഇവിടുന്ന് മീൻ പിടിക്കുന്നത്. സാഹസിക മൽസ്യബന്ധനത്തിനിടെ നിരവധിപേർ വെള്ളിയാങ്കല്ല് തടയണയിൽ മുൻ വർഷങ്ങളിൽ മരിച്ചിരുന്നു.
തടയണയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ തുറന്നിരുന്നു. ഇതോടെയാണ് മറുനാട്ടുകാർ ഉൾപ്പടെയുള്ളവർ മീൻ പിടിക്കാനായി ഇവfടെ എത്തുന്നത്. ഷട്ടർ ഉയർത്താനായി സ്‌ഥാപിച്ച ഉരുക്കുവടങ്ങളിലൂടെയും പാലത്തിന്റെ കൈവരികളിലും കെട്ടിയ പ്ളാസ്‌റ്റിക് കയറുകളിലൂടെയാണ് ആളുകൾ അപകടമായ രീതിയിൽ പുഴയിലേക്കിറങ്ങി മൽസ്യബന്ധനം നടത്തുന്നത്.
കൈ തെറ്റിയാൽ ചെന്ന് വീഴുന്നത് താഴെയുള്ള കോൺക്രീറ്റ് കട്ടകളിലേക്കോ ഉരുക്ക് ഷട്ടറുകൾക്ക് മുകളിലേക്കോ ആയിരിക്കും. മഴക്കാലമായതിനാൽ ഭിത്തികളിലെ വഴുക്കലും അപകട സാധ്യത വർധിപ്പിക്കുന്നു. തുറന്ന ഷട്ടറുകൾക്ക് മുൻപിലെ മീൻപിടിത്തവും അപകടം നിറഞ്ഞതാണ്. ശക്‌തമായ ഒഴുക്കിൽ പെട്ടാൽ പതിക്കുന്നത് പുഴയുടെ പടിഞ്ഞാറുഭാഗത്തെ കുത്തൊഴുക്കിലേക്കായിരിക്കും. ചെറുതും വലുതുമായ അപകടക്കുഴികൾ നിറഞ്ഞ പുഴയുടെ ഭാഗവുമാണിവിടം.
പുഴയെക്കുറിച്ചോ ഇവിടുത്തെ അപകട സാധ്യതകളെ കുറിച്ചോ ധാരണയില്ലാത്തവരാണ് ഇവിടെ മൽസ്യബന്ധനത്തിന് എത്തുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ യാതൊരു സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാതെയാണ് ഇവിടെ ആളുകൾ എത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. സ്‌കൂൾ കുട്ടികൾ അടക്കമുള്ളവർ തടയണക്ക് പടിഞ്ഞാറു ഭാഗങ്ങളിൽ മീൻപിടിക്കാൻ എത്തുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. അധികൃതർ സുരക്ഷാ നടപടികൾ വർധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Also: കോവിഡ് ഇന്ത്യ; 36,668 രോഗമുക്‌തി, 42,625 രോഗബാധിതർ, 562 മരണം




































