ന്യൂഡെല്‍ഹി: കര്‍ഷ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ഓള് ഇന്ത്യ മോട്ടോര്‍ ട്രാൻസ്പോർട്ട് കോണ്‍ഗ്രസ് (എഐഎംടിസി) അറിയിച്ചു. കര്‍ഷക സമരത്തിന് പിന്തുണയായി ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് സംഘടന പറഞ്ഞു.
‘ഡിസംബര്‍ എട്ട് മുതല്‍ ഉത്തരേന്ത്യയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ അവസാനിപ്പിക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ രാജ്യവ്യാപകമായി ഞങ്ങളുടെ ചരക്ക് വാഹനങ്ങള്‍ പണിമുടക്കും’- എഐഎംടിസി പ്രസിഡണ്ട് കുല്‍തരാന്‍ സിംഗ് അത്വാല് പറഞ്ഞു.
കര്‍ഷകര്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ചെയ്യുന്നതെന്നും എഐഎംടിസി പ്രസ്താവനയില്‍ പറയുന്നു. ചരക്ക് ഗതാഗതം പോലെ ഇന്ത്യയുടെ നട്ടെല്ലാണ് കൃഷിയെന്നും എഐഎംടിസി പറഞ്ഞു. അതേസമയം, നാളെ കര്‍ഷക സംഘടനകളുമായി കേന്ദ്രം ചര്‍ച്ച നടത്തും. ചൊവാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നാളത്തെ ചര്‍ച്ച.







































