ന്യൂഡെൽഹി: രാജ്യാന്തര സർവീസുകൾ 15% വെട്ടിച്ചുരുക്കി എയർ ഇന്ത്യ. ജൂൺ 20 മുതൽ ജൂലൈ പകുതി വരെയാണ് സർവീസുകൾ കുറച്ചത്. പ്രവർത്തനങ്ങളിൽ സ്‌ഥിരത കൈവരിക്കുക, തടസങ്ങൾ പരമാവധി കുറയ്‌ക്കുക, കാര്യക്ഷമത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടം നടന്നതിന്റെ പശ്‌ചാത്തലത്തിലാണ് എയർ ഇന്ത്യയുടെ നടപടി. അതേസമയം, വ്യോമയാന മന്ത്രാലയവും ഗുജറാത്ത് സർക്കാരുമായി ചേർന്ന് വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പിന്തുണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു.
അപകടകാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഡിജിസിഎ എയർ ഇന്ത്യയുടെ ബോയിങ് 787-8, 787-9 വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്തി. 33 വിമാനങ്ങളിൽ 26 എണ്ണത്തിന്റെ പരിശോധന പൂർത്തിയായി. ഇവ സർവീസുകൾ നടത്താൻ തയ്യാറായെന്നും എയർ ഇന്ത്യ അറിയിച്ചു. ശേഷിക്കുന്ന വിമാനങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന നടക്കും.
എയർ ഇന്ത്യക്ക് 26 ബോയിങ് 787-8 വിമാനങ്ങളും ഏഴ് ബോയിങ് 787-9 വിമാനങ്ങളുമുണ്ട്. അതിനിടെ, പശ്‌ചിമേഷ്യയിലെ സംഘർഷത്തിന് പിന്നാലെ കഴിഞ്ഞ ആറുദിവസങ്ങളിലായി 83 രാജ്യാന്തര സർവീസുകളാണ് റദ്ദാക്കിയതെന്നും എയർ ഇന്ത്യ അറിയിച്ചു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ