ന്യൂഡെൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് തുടർക്കഥയാകുന്നു. 15 മണിക്കൂറിനിടെ എട്ട് വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യയുടെ മൂന്ന് വിമാനങ്ങൾക്കും ഇൻഡിഗോയുടെ അഞ്ചു വിമാനങ്ങൾക്കും ഭീഷണി സന്ദേശം ലഭിച്ചു.
കഴിഞ്ഞ ഞായറാഴ്ചക്ക് ശേഷം 40 വ്യാജ ഭീഷണി സന്ദേശങ്ങളാണ് ആഭ്യന്തര, രാജ്യാന്തര വിമാനങ്ങൾക്ക് ലഭിച്ചത്. വിസ്താര എയർലൈൻസിന്റെ ഡെൽഹി-ലണ്ടൻ വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു. ന്യൂജഴ്സിയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം സുരക്ഷാ പരിശോധനകൾ കാരണം മൂന്ന് മണിക്കൂറോളം വൈകി. എയർ ഇന്ത്യയുടെ ദുബായ്- ജയ്പുർ വിമാനത്തിനും വിസ്താരയുടെ ഉദയ്പുർ-മുംബൈ വിമാനത്തിനും ഭീഷണി സന്ദേശം ലഭിച്ചു.
ഇൻഡിഗോയുടെ ഡെൽഹി- ഇസ്തംബുൾ, മുംബൈ- ഇസ്തംബുൾ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും, സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു വരികയാണെന്നും കമ്പനി വ്യക്തമാക്കി. ജോധ്പുരിൽ നിന്ന് ഡെൽഹിയിലേക്കുള്ള വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചതായും വിമാനം ഡെൽഹിയിൽ ഇറക്കി സുരക്ഷാ പരിശോധന നടത്തിയതായും കമ്പനി അറിയിച്ചു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!






































