പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എകെ ഷാനിബ്. വ്യാഴാഴ്‌ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും ഷാനിബ് വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി. പ്രതിപക്ഷ നേതാവിന് ധാർഷ്‌ട്യമാണെന്ന് ഷാനിബ് വിമർശിച്ചു.
പക്വതയില്ലാത്ത നേതാവാണ് വിഡി സതീശൻ. ഷാഫി പറമ്പിലും സതീശനും പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. നാലുവർഷമായി താൻ പാർട്ടിയുടെ ഭാഗമല്ലെന്ന് വിഡി സതീശൻ പറയുന്നത് കള്ളമാണ്. ബിജെപിയെ സഹായിക്കാനാണ് സതീശന്റെ ശ്രമമെന്നും പാർട്ടി പ്രവർത്തകരുടെ വാക്ക് കേൾക്കുന്നില്ലെന്നും ഷാനിബ് ആരോപിച്ചു.
തന്റെ സ്‌ഥാനാർഥിത്വം ഒരിക്കലും ബിജെപിക്ക് അനുകൂലമായിരിക്കില്ല. പകരം ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമുള്ള മറുപടിയായിരിക്കുമെന്നും ഷാനിബ് പറഞ്ഞു. ആദ്യപത്ര സമ്മേളനത്തിന് ശേഷം പിന്തുണ വാഗ്‌ദാനം ചെയ്‌ത് നിരവധിയാളുകൾ വിളിച്ചിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.
കുറേ കാലമായി പാർട്ടിക്ക് വേണ്ടി പോസ്‌റ്റർ ഒട്ടിക്കുന്ന പുഴുക്കളും പ്രാണികളുമായുള്ള ആളുകളാണ് എന്നെ വിളിച്ചത്. സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെങ്കിൽ അവർ എന്റെയൊപ്പം വരാൻ ഒരുക്കമാണെന്നാണ് അറിയിച്ചത്. എന്നാൽ, മറ്റൊരു രാഷ്‌ട്രീയ പാർട്ടിയുമായി ഇതുവരെ ഒരുതരത്തിലുള്ള ചർച്ചയും നടത്തിയിട്ടില്ലാത്തത് കൊണ്ട് രാഷ്‌ട്രീയ സംരക്ഷണം കൊടുക്കാനുള്ള സംവിധാനം ഇപ്പോൾ എനിക്കില്ലെന്നും ഷാനിബ് വ്യക്‌തമാക്കി.
കോൺഗ്രസിനുള്ളിലെ പ്രവർത്തകർക്ക് അതൃപ്‌തിയുണ്ട്, പ്രതിഷേധമുണ്ട്. ഈ അഹങ്കാരത്തിനും ധാർഷ്‌ട്യത്തിനുമെതിരെ പ്രതികരിക്കണമെന്ന് നിലപാടുണ്ടെന്നും ഷാനിബ് പറഞ്ഞു. ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണ് കോൺഗ്രസ് സമീപനമെന്നും ഷാനിബ് വിമർശിച്ചു. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ട് കോൺഗ്രസുകാർ തന്നെ മൽസരത്തിന് ഇറങ്ങുന്നത് കോൺഗ്രസിന് തലവേദനയാവുകയാണ്. ഷാനിബും സരിനും പാലക്കാട് ജില്ലക്കാരുമാണ്. കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ഷാനിബ് പാർട്ടി വിട്ടത്.
Most Read| ബിഷ്‌ണോയിയുടെ തലയ്‌ക്ക് വിലയിട്ട് ക്ഷത്രിയ കർണിസേന; 1,11,11,111 കോടി പ്രതിഫലം