ഹൈദരാബാദ്: പുഷ്‌പ 2 സിനിമ പ്രദർശിപ്പിച്ച തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്‌ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ആശ്വാസം. കേസിൽ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചു. നടനെ ഹൈദരാബാദ് നാമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി.
ജസ്‌റ്റിസ് ശ്രീദേവിയാണ് ജാമ്യഹരജി പരിഗണിച്ചത്. മനപൂർവമല്ലാത്ത നരഹത്യക്കുറ്റം നിലനിൽക്കുമോയെന്ന് കോടതി സംശയം ഉന്നയിച്ചു. ബോധപൂർവം ദേഹോപദ്രവം ഏൽപ്പിക്കൽ എന്ന വകുപ്പും നടനെതിരെ എടുക്കാനാകുമോയെന്നും കോടതി ചോദിച്ചു.
പുഷ്‌പ 2ന്റെ പ്രീമിയർ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയേറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയെന്നും അതാണ് അപകട കാരണമെന്നുമായിരുന്നു അല്ലുവിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് സർക്കാർ അഭിഭാഷകൻ വാദിച്ചത്. അല്ലു അർജുൻ അടക്കമുള്ള താരങ്ങളോട് തിയേറ്റർ സന്ദർശിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഇതിന്റെ രേഖകൾ ഉടൻ ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, ബോധപൂർവം ആരെയും ഉപദ്രവിക്കാൻ അല്ലു ഉദ്ദേശിച്ചില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടിയിരുന്നത് പോലീസാണെന്നും അല്ലു ഇതിനൊന്നും ഉത്തരവാദി അല്ലെന്നുമായിരുന്നു അല്ലു അർജുന്റെ അഭിഭാഷകരുടെ വാദം. ദുരന്തം ഉണ്ടാകുമ്പോൾ താരം തിയേറ്ററിനകത്ത് ആയിരുന്നുവെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സാണ് അല്ലു അർജുനെ കസ്‌റ്റഡിയിൽ എടുത്തത്. ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു നടനെ അറസ്‌റ്റ് ചെയ്‌തിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട മറ്റ് മൂന്നുപേരെ കൂടി തെലങ്കാന പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
സന്ധ്യ തിയേറ്റർ ഉടമകളിലൊരാളായ സന്ദീപ്, സീനിയർ മാനേജർ എം നാഗരാജു, സൂപ്പർവൈസർ ഗന്ധകം വിജയ് ചന്ദർ എന്നിവരാണ് കേസിൽ ഇതുവരെ അറസ്‌റ്റിലായത്. ആന്ധ്ര സ്വദേശിയായ രേവതിയാണ് (39) മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജയെ (9) ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭർത്താവിനും രണ്ട് ആൺമക്കൾക്കും ഒപ്പമാണ് രേവതി ചിക്കഡ്‌പള്ളിയിലുള്ള തിയേറ്ററിൽ രാത്രി സിനിമ കാണാനെത്തിയത്. ഈ മാസം നാലിനാണ് അല്ലു അർജുൻ തിയേറ്ററിൽ എത്തിയത്.
പത്തരയോടെ ഷോ കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ, നടനെത്തിയതറിഞ്ഞ് ആൾക്കൂട്ടം ഉള്ളിലേക്ക് ഇടിച്ചുകയറി. ശ്വാസംമുട്ടി തളർന്നു വീണ സ്‌ത്രീക്ക് പ്രാഥമിക ചികിൽസ നൽകിയെങ്കിലും ഫലമുണ്ടായില്ല. നടൻ വരുന്ന കാര്യം തിയേറ്റർ അധികൃതർ നേരത്തെ അറിയിക്കുകയോ ക്രമീകരണങ്ങൾ നടത്തുകയോ ചെയ്‌തിരുന്നില്ലെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് അല്ലു അർജുനെയും തിയേറ്റർ ഉടമകളെയും പ്രതിചേർത്ത് പോലീസ് കേസെടുത്തത്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’