തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട്ടിൽ കരാർ തൊഴിലാളി ജോയിക്കായുള്ള തിരച്ചിൽ 33 മണിക്കൂർ പിന്നിട്ടു. യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ എൻഡിആർഎഫും ഫയർഫോഴ്സും അടക്കം സംയുക്തമായി നടത്തിയ തിരച്ചിൽ നിർത്തുകയും ചെയ്തു. സംഭവത്തിൽ പരസ്പരം കുറ്റപ്പെടുത്തി റെയിൽവേയും കോർപറേഷനും തമ്മിൽ വാക്പ്പോര് തുടരുകയാണ്.
തോട് വൃത്തിയാക്കാത്തതിന്റെ ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്നും, സ്റ്റേഷനിലെ ഭാഗം വൃത്തിയാക്കേണ്ടത് റെയിൽവേയുമാണെന്നാണ് ഇരു ഭാഗങ്ങളുടെയും വാദം. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന വിഷയത്തിൽ നഗരസഭയെ കുറ്റപ്പെടുത്തുകയാണ് റെയിൽവേ എഡിഎം വിജി എംആർ. 2015, 2018, 2022 വർഷങ്ങളിൽ പാളത്തിന് കീഴിലുള്ള തോടിന്റെ ഭാഗം കോർപറേഷനാണ് വൃത്തിയാക്കിയത്. എന്നാൽ, 2023ൽ ഈ പ്രവൃത്തി ചെയ്തത് റെയിൽവേ ആണെന്നും എഡിഎം പറയുന്നു.
കോർപറേഷനെ നിരവധി തവണ ഓർമിപ്പിച്ചിട്ടും നടപടി എടുക്കാതായതോടെയാണ് റെയിൽവേ കഴിഞ്ഞ വർഷം തോട് വൃത്തിയാക്കിയത്. ഈ വർഷം കോർപറേഷനോട് തോട് വൃത്തിയാക്കണമെന്ന് അഭ്യർഥിച്ചിരുന്നെങ്കിലും ഇത് നടപ്പാക്കാതെ വന്നതോടെയാണ് കരാർ കൊടുത്തതെന്നും എഡിഎം വാദിച്ചു. നഗരസഭയുടെ പ്ളാസ്റ്റിക് മാലിന്യം അടക്കം ഇതിലൂടെ വരുന്നുണ്ടെന്നും റെയിൽവേ ആരോപിക്കുന്നു.
റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള ഒരു മാലിന്യവും തോട്ടിലേക്ക് ഒഴുക്കുന്നില്ല. സർക്കാർ പറയുന്നത് പോലെ തങ്ങൾ ഒരിക്കലും കോർപറേഷന് അനുമതി നിഷേധിച്ചിട്ടില്ലെന്നും വൃത്തിയാക്കാൻ എത്തിയ കോർപറേഷൻ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുത്തിട്ടില്ലെന്നും എഡിഎം വ്യക്തമാക്കി.
അതേസമയം, റെയിൽവേക്കെതിരെ ഗുരുതരമായ ആരോപണമാണ് മേയർ ആര്യാ രാജേന്ദ്രൻ ഉന്നയിക്കുന്നത്. റെയിൽവേയുടെ ഡ്രെയിനേജ്, കക്കൂസ് മാലിന്യങ്ങൾ തോട്ടിലേക്ക് തുറന്ന് വിട്ടിരിക്കുകയാണെന്നാണ് കോർപറേഷന്റെ ആരോപണം. കോർപറേഷന് ഇത് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും നിയമത്തിന്റെ സഹായത്തോടെ ഇതിനെ നേരിടുമെന്നും മേയർ അറിയിച്ചു. മാലിന്യ സംസ്കരണം എങ്ങനെ നടത്തുന്നുവെന്ന കാര്യത്തിൽ രേഖാമൂലം റെയിൽവേയോട് മറുപടി ആവശ്യപ്പെടുമെന്നും മേയർ പറഞ്ഞു.
Most Read| അതിതീവ്ര മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി








































