ന്യൂഡെൽഹി: മുണ്ടക്കൈ-ചൂരൽമല ദുരന്തനിവാരണത്തിന് കേന്ദ്ര സഹായം നൽകിയില്ലെന്ന കേരള എംപിമാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട് ദുരന്ത സമയത്ത് എൻഡിആർഎഫിൽ നിന്ന് 215 കോടി രൂപ അനുവദിച്ചു. വയനാട്ടിലേത് അതിതീവ്ര ദുരന്തമെന്ന് പ്രഖ്യാപിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
മന്ത്രിതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ 153 കോടി രൂപ നൽകി. 2219 കോടി രൂപയുടെ പുനരധിവാസ പാക്കേജ് സംസ്‌ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 530 കോടി രൂപ നൽകിയെന്നും അമിത് ഷാ വ്യക്‌തമാക്കി.
അമ്പതിനായിരം ചോദിച്ചു, അയ്യായിരമേ കിട്ടിയുള്ളൂവെന്ന് പറയുന്നതിൽ കാര്യമില്ല. 50 പൈസ പോലും വെട്ടിക്കുറയ്‌ക്കില്ല. ചട്ടങ്ങൾക്ക് അനുസരിച്ചാണ് കേന്ദ്രം പണം നൽകുന്നതെന്നും അമിത് ഷാ വിശദമാക്കി. ഇതിൽ രാഷ്‌ട്രീയമില്ല. കേരളത്തിലെ ജനങ്ങളും ലഡാക്കിലെ ജനങ്ങളും ഇന്ത്യക്കാരാണ്. ഈ സർക്കാരിന് ദുരന്തമുഖത്ത് രാഷ്‌ട്രീയം കാട്ടേണ്ട ആവശ്യമില്ല. തുടർ സഹായം മാനദണ്ഡങ്ങൾ അനുസരിച്ചു നൽകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ







































