കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ നിലച്ച മട്ടിൽ. തിരച്ചിലിനായി തൃശൂർ കേരള സർവകലാശാലയിലെ ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തി യന്ത്രം എത്തിക്കുന്ന കാര്യത്തിൽ സ്‌ഥിതിഗതികൾ പഠിച്ച ശേഷം മാത്രമാകും നടപ്പിലാക്കുക.
സ്‌ഥലം സന്ദർശിച്ച കാർഷിക സർവകലാശാല സംഘം തൃശൂർ കളക്‌ടർക്ക് റിപ്പോർട് നൽകി. എന്നാൽ, ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിൽ നിന്ന് തൃശൂർ ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തിൽ ഔദ്യോഗിക അപേക്ഷ ലഭിച്ചിട്ടില്ല. യന്ത്രം ഏത് രീതിയിൽ ഉപയോഗപ്രദമാകും എന്നത് സംബന്ധിച്ച് ഇനിയും പരിശോധന നടത്തി ഉറപ്പാക്കിയ ശേഷമേ നടപടികൾക്ക് സാധ്യതയുള്ളൂ.
അതിനിടെ, ഈ മാസം അഞ്ചിന് അമാവാസി നാളിൽ വേലിയിറക്കം ഉണ്ടാവുമെന്നും ആ സമയത്ത് നദിയിൽ വെള്ളം കുറയുന്നതിനാൽ എന്നത്തേക്ക് മണ്ണുമാന്തി യന്ത്രം എത്തിക്കണമെന്നുമുള്ള ചർച്ചയും കഴിഞ്ഞ ദിവസം ഷിരൂരിൽ ഉത്തര കന്നഡ കളക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉണ്ടായി. അർജുന്റെ കുടുംബം കഴിഞ്ഞ ദിവസം ഷിരൂരിൽ നിന്ന് മടങ്ങിയിരുന്നെങ്കിലും ഇന്ന് വീണ്ടും അവിടേക്ക് തിരിക്കും.
അതിനിടെ, മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത 66ൽ ഗതാഗതം പുനഃരാരംഭിച്ചു. ജൂലൈ 16 നുണ്ടായ മണ്ണിടിച്ചിലിന് 17 ദിവസത്തിന് ശേഷമാണ് ഈ പാതയിലൂടെ ഗതാഗതം അനുവദിച്ചത്. അപകടത്തിന് ശേഷം ജിയോളജിക്കൽ സർവേ ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഗതാഗതം നിരോധിച്ചിരുന്നത്.
ഇപ്പോഴത്തെ നിബന്ധന പ്രകാരം 20 കിലോമീറ്റർ വേഗതയിലാണ് ഗതാഗതത്തിന് അനുമതി. ഇതിനായി സൂചനാ ബോർഡുകളും സിഗ്‌നൽ ലൈറ്റുകളും സ്‌ഥാപിക്കും. കുന്നിൽ നിന്ന് വരുന്ന വെള്ളം നദിയിലേക്ക് ഒഴുക്കിവിടുന്നതിന് കാന പണിയാൻ നടപടികൾ സ്വീകരിക്കും. റോഡരികിൽ പാർക്കിങ്ങിന് നിരോധനമുണ്ട്. പരിശോധനക്കായി പോലീസിനെ നിയോഗിക്കും.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി