ബെംഗളൂരു: കർണാടകയിലെ അങ്കോള ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഏഴാം ദിനത്തിലേക്ക് കടന്നു. ഇന്നലെ സൈന്യം തിരച്ചിൽ നടത്തിയെങ്കിലും അർജുനെയും ലോറിയും കണ്ടെത്താനായില്ല. ഇന്ന് ശക്തി കൂടിയ റഡാർ ഉപയോഗിച്ച് തിരച്ചിൽ നടത്തും. പുഴയുടെ ഭാഗത്തുള്ള മൺകൂന നീക്കിയും പരിശോധന നടത്തും.
150 അടിയോളം ഉയരത്തിൽ നിന്ന് മണ്ണ് ഇടിഞ്ഞുനിരങ്ങി താഴേക്ക് വന്നപ്പോൾ ലോറിയും മണ്ണിനൊപ്പം പുഴയിലേക്ക് വീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ പറയുന്നു. ടൺ കണക്കിന് മണ്ണ് വീണ്ടും പുഴയിലേക്ക് ഇടിഞ്ഞു വീണപ്പോൾ ലോറി അടിയിൽപ്പെടാം. ഇവിടെ പുഴയ്ക്ക് 25 അടിയിലേറെ ആഴമുണ്ട്.
പുഴയ്ക്ക് വെളിയിലേക്ക് ഉയർന്നു മൺകൂനയ്ക്ക് 30 അടിയോളം ഉയരമുണ്ടാകും. റഡാർ സിഗ്നൽ സംവിധാനം വെള്ളത്തിൽ പ്രവർത്തിക്കില്ല. അതിനാൽ, കുഴിബോംബുകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങളടക്കം എത്തിക്കാനുള്ള ശ്രമം സൈന്യം നടത്തുന്നുണ്ട്. ഇന്ന് കൂടുതൽ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന പരിശോധനയിൽ ലോറി പുഴയിൽ ഉണ്ടോയെന്ന് വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
ഷിരൂരിൽ ഇന്ന് മുതൽ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണ്ണിടിച്ചിൽ ഉണ്ടായ ദിവസങ്ങൾക്ക് സമാനമായ മഴ വരും ദിവസങ്ങളിൽ ഉണ്ടാവാൻ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചേക്കും. അങ്കോളയ്ക്ക് സമീപം ഷിരൂരിലാണ് കോഴിക്കോട് കക്കോടി സ്വദേശിയായ അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം.
Most Read| യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; എല്ലാ കണ്ണുകളും കമല ഹാരിസിലേക്ക്








































