ന്യൂഡെൽഹി: മദ്യനയക്കേസിൽ ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് തിഹാർ ജയിലിലേക്ക് മടങ്ങേണ്ടിവന്ന സാഹചര്യത്തിൽ രണ്ടാംനിര നേതൃത്വത്തിന് പാർട്ടി, സർക്കാർ ഭരണ നിർവഹണ ചുമതലകൾ കൈമാറി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഭരണ നിർവഹണത്തിന്റെ ഏകോപന ചുമതല മന്ത്രി അതിഷി മെർലേനയ്‌ക്കാണ് കൈമാറിയത്.
പാർട്ടി നിയന്ത്രണത്തിന്റെ ചുമതല സംഘടനാ ജനറൽ സെക്രട്ടറി സന്ദീപ് പഥക്കിനും നൽകി. ഭാര്യ സുനിതയെ തൽക്കാലം സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറക്കേണ്ടതില്ലെന്നാണ് കെജ്‌രിവാളിന്റെ നിലപ്പാട്. മന്ത്രി സൗരഭ് ഭരദ്വാജിനെ പാർട്ടി നിയന്ത്രണത്തിന്റെ ചുമതലയുള്ള സംഘത്തിലും ഉൾപ്പെടുത്തി. മുതിർന്ന നേതാവ് സഞ്‌ജയ് സിങ്ങിന് ചുമതലകളൊന്നും നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സ്വാതി മലിവാൾ വിഷയത്തിൽ നേതൃത്വത്തെ സഞ്‌ജയ് സിങ് വിമർശിച്ചിരുന്നു.
അതേസമയം, എത്രകാലം ജയിലിൽ കഴിഞ്ഞാലും കെജ്‌രിവാൾ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് എഎപി ജനറൽ സെക്രട്ടറി സന്ദീപ് പഥക് പ്രതികരിച്ചു. പാർട്ടി ഒറ്റക്കെട്ടായി കെജ്‌രിവാളിനൊപ്പമാണെന്നും എക്‌സിറ്റ് പോളുകൾ ശുദ്ധ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും എഎപി വിജയിക്കും. പാർട്ടിക്കുള്ളിൽ പ്രതിസന്ധി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെയാണ് കെജ്‌രിവാൾ ജയിലിലേക്ക് മടങ്ങിയത്. ജാമ്യം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹരജി സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിച്ചു. എന്നാൽ, ഉത്തരവ് ബുധനാഴ്‌ചത്തേക്ക് മാറ്റി. ഇതോടെയാണ് ജയിലിലേക്കുള്ള മടക്കം ഉറപ്പായത്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്