തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരുമായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും ചർച്ച ഉണ്ടായേക്കും. ചർച്ചയ്‌ക്ക് സമയം നൽകിയാൽ എത്താം എന്നുള്ളതാണ് സമരക്കാരുടെ നിലപാട്. കൂടിയാലോചനക്ക് ശേഷം വീണ്ടും ചർച്ചയ്‌ക്ക് തയാറാണെന്ന് ആരോഗ്യവകുപ്പിനെ അറിയിച്ചാലാകും ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയ്‌ക്ക് വഴിയൊരുങ്ങുക.
ഇന്നലെ നടന്ന മൂന്നാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇതോടെയാണ് വീണ്ടും ചർച്ചയ്‌ക്ക് സാധ്യത തെളിയുന്നത്. ചർച്ച ഉണ്ടായില്ലെങ്കിൽ ആശാ വർക്കേഴ്‌സിന്റെ പ്രശ്‌നം പരിഹരിക്കാനുള്ള സമിതിയെ നിയോഗിക്കുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് ആരോഗ്യവകുപ്പ് നേരിട്ട് കടന്നേക്കും. എന്നാൽ, ഓണറേറിയം വർധനവില്ലാതെ സമിതിയെ നിയോഗിക്കുന്നതിനെതിരെ ശക്‌തമായ പ്രതിഷേധമാണ് സമരക്കാർ ഉന്നയിക്കുന്നത്.
ഇന്ന് രാപ്പകൽ സമരം 54ആം ദിവസവും നിരാഹാര സമരം 16ആം ദിവസവുമാണ്. ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം എന്നീ ആവശ്യങ്ങൾ പരിഗണിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നാണ് ആശാ വർക്കേഴ്‌സിന്റെ നിലപാട്. ഓണറേറിയം വർധിപ്പിക്കുന്ന കാര്യത്തിൽ കമ്മീഷനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്ന് സമരസമിതി ഇന്നലെ വ്യക്‌തമാക്കിയിരുന്നു.
തൽക്കാലം 3000 രൂപ വർധിപ്പിക്കുക എന്നിട്ട് കമ്മീഷനെ വയ്‌ക്കാനുള്ള തീരുമാനം നടപ്പാക്കുക എന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടും മന്ത്രിയും മറ്റ് ട്രേഡ് യൂണിയനുകളും അംഗീകരിച്ചില്ലെന്ന് സമരസമിതി നേതാവ് എംഎ ബിന്ദു പറഞ്ഞു. ചർച്ച പരാജയപ്പെട്ടതോടെ ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ചുകൊണ്ടുള്ള സമരത്തിലേക്ക് കടന്നിരുന്നു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ