തിരുവനന്തപുരം: ആറ്റിങ്ങലിൽ മൽസ്യ തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച കേസിൽ നഗരസഭാ ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് വീഴ്‌ചയുണ്ടായിട്ടില്ല എന്ന് റിപ്പോർട്. നഗരസഭാ അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ മുബാറക് ഇസ്‌മായിൽ, ശുചീകരണ തൊഴിലാളിയായ ഷിബു എന്നിവരുടെ സസ്‌പെൻഷൻ പിൻവലിച്ചു.
സസ്‌പെൻഷൻ കാലാവധി ലീവായി കണക്കാക്കാനും ചെയർപേഴ്‌സൺ എസ് കുമാരി നിർദ്ദേശം നൽകി. ഇതിന്റെ അടിസ്‌ഥാനത്തിൽ നഗരസഭാ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി.
കഴിഞ്ഞ ആഴ്‌ച ആറ്റിങ്ങൽ അവനവഞ്ചേരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. വഴിയോരത്ത് കച്ചവടം നടത്തിയിരുന്ന അഞ്ചുതെങ്ങ് സ്വദേശി അൽഫോൻസക്ക് നേരെയാണ് നഗരസഭാ ജീവനക്കാരുടെ അതിക്രമം ഉണ്ടായത്. കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ആരോപിച്ച് ഇവരുടെ മീൻകുട്ട തട്ടിത്തെറിപ്പിക്കുകയും മൽസ്യം വലിച്ചെറിയുകയുമായിരുന്നു. മീൻകുട്ടകൾ ബലമായി പിടിച്ചെടുത്ത് നഗരസഭയുടെ വണ്ടിയിൽ കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ദൃശ്യങ്ങളിൽ ഉദ്യോഗസ്‌ഥർക്കെതിരെ വ്യക്‌തമായ തെളിവുകളുണ്ടെങ്കിലും അതിക്രമത്തിന് നേരെ കണ്ണടച്ചിരിക്കുകയാണ് നഗരസഭാ അധികൃതർ. ഒരു പെട്ടി മൽസ്യം റോഡിലേക്കും മറ്റൊരു പെട്ടി നഗരസഭയുടെ മാലിന്യ വാഹനത്തിലേക്കുമാണ് വലിച്ചെറിഞ്ഞത്. മീൻ നശിപ്പിക്കരുതെന്ന് അൽഫോൻസ കരഞ്ഞുപറഞ്ഞിട്ടും ജീവനക്കാർ ചെവികൊണ്ടില്ല.
ഇതിനിടെയുണ്ടായ പിടിവലിക്കിടെ റോഡിലേക്ക് മറിഞ്ഞുവീണ അൽഫോൻസക്ക് ചെറിയ പരിക്കും പറ്റിയിരുന്നു. സമീപത്തെ മീന്‍കടക്കാരനെ സഹായിക്കാനാണ് അല്‍ഫോൻസയെ തടഞ്ഞതെന്നും ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ നൽകിയെങ്കിലും ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ് ആറ്റിങ്ങൽ നഗരസഭ.
Also Read: മുട്ടില്‍ മരംമുറി; ആരോപണ വിധേയനായ ഉദ്യോഗസ്‌ഥന് സ്‌ഥലംമാറ്റം