തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്‌ഥന് സ്‌ഥലംമാറ്റം. പി രഞ്‌ജിത്ത് കുമാറിനെയാണ് വാളയാറിലെ ഫോറസ്‌റ്റ് ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്ക് സ്‌ഥലം മാറ്റിയത്.
നേരത്തേ കോഴിക്കോട്ടേക്ക് രഞ്‌ജിത്തിനെ സ്‌ഥലം മാറ്റിയ നടപടി വനംമന്ത്രി എകെ ശശീന്ദ്രന്‍ മരവിപ്പിച്ചിരുന്നു. കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്‌ഥനെ അദ്ദേഹത്തിന്റെ തന്നെ ജില്ലയിലേക്ക് സ്‌ഥലം മാറ്റിയത് വിവാദമായതോടെ ആയിരുന്നു വനംമന്ത്രിയുടെ ഇടപെടല്‍.
അതേസമയം സൗത്ത് വയനാട് ഡിഎഫ്ഒ ആയിരുന്ന രഞ്‌ജിത്ത് കുമാറിനെ വാളയാര്‍ ഫോറസ്‌റ്റ് ഇന്‍സ്‍റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്‌ടർ ആയിട്ടാണ് ഇപ്പോൾ സ്‌ഥലം മാറ്റിയിരിക്കുന്നത്.
നേരത്തേ ജൻമനാടായ കോഴിക്കോട്ടേക്ക് രഞ്‌ജിത്ത് കുമാറിനെ സ്‌ഥലം മാറ്റാന്‍ വനം മേധാവി ശുപാര്‍ശ ചെയ്‌തിരുന്നു. എന്നാൽ വനംമന്ത്രി ഇടപെട്ട് ഈ നടപടി മരവിപ്പിച്ചു.
ഇതിനിടെ ആറളത്തേക്ക് സ്‌ഥലം മാറ്റിയ കോഴിക്കോട് ഡിഎഫ്ഒ ആയിരുന്ന എം രാജീവിനെ തിരികെ വിളിച്ചിട്ടുണ്ട്.
മുട്ടിൽ മരം മുറിക്കൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി അറിയിച്ചു. എന്നാൽ കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങൾക്ക് തോന്നുകയാണെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ അവസരമുണ്ടാക്കണമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. അതിനുള്ള മാർഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
Most Read: പ്ളസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കില്ല; വിദ്യാഭ്യാസ വകുപ്പ്