കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം മുറി കേസിൽ വനംവകുപ്പിലെ സസ്‌പെൻഷൻ നടപടികൾ തുടരുന്നു. കൽപ്പറ്റ റേഞ്ച് ഓഫീസർ കെ നീതുവിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തതിന് പിന്നാലെ, സൗത്ത് വയനാട് ഡിവിഷൻ ഫോറസ്‌റ്റ് ഓഫീസർ ഷജ്‌ന കരീം, കൽപ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ എം സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവരെയും സസ്‌പെൻഡ് ചെയ്‌തു.
ഇതോടെ കേസിൽ, സസ്‌പെൻഷനിലായ ജീവനക്കാരുടെ എണ്ണം ഒമ്പതായി. നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവലിനാണ് സൗത്ത് വയനാട് ഡിവിഷന്റെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. സുഗന്ധഗിരി വനഭൂമിയിൽ നിന്ന് 126 മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസറും രണ്ട് റേഞ്ച് ഓഫീസർമാരും ഉൾപ്പടെ 18 വനംവകുപ്പ് ഉദ്യോഗസ്‌ഥർ കുറ്റക്കാരാണെന്ന ഉന്നതതല അന്വേഷണ റിപ്പോർട് പുറത്തുവന്നിരുന്നു.
കുറ്റക്കാർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കാൻ വനംമന്ത്രി എകെ ശശീന്ദ്രൻ വനം അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു. ഇതോടെയാണ് ജീവനക്കാരുടെ സസ്‌പെൻഷൻ നടപടികളിലേക്ക് വനംവകുപ്പ് കടന്നത്. പ്രതികളിൽ നിന്ന് ഫോറസ്‌റ്റ് വാച്ചർ ആർ ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചു കൊടുത്തത് പോലും വനം ജീവനക്കാരാണെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്.
പരിശോധനകൾ ഒന്നുമില്ലാതെ മരം മുറിക്കുന്നതിന് അനുമതി നൽകി, കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടും കുറ്റവാളികൾ തടി കടത്തുന്നതിന് ഇടയാക്കി, യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ല തുടങ്ങി വിവിധ കുറ്റങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. ഇവരിൽ കൽപ്പറ്റ സെക്‌ഷൻ ഫോറസ്‌റ്റ് ഓഫീസർ കെകെ ചന്ദ്രൻ, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായ സജി പ്രസാദ്, എംകെ വിനോദ് കുമാർ, വാച്ചർമാരായ ജോൺസൺ, ബാലൻ എന്നിവർ നേരത്തെ സസ്‌പെൻഷനിലാണ്.
മുട്ടിൽ മരംമുറിയെ വെല്ലുന്ന വനംകൊള്ളയാണ് നടന്നതെന്നാണ് വിലയിരുത്തൽ. മുട്ടിലിൽ റവന്യൂ ഭൂമിയിലെ മരങ്ങളാണ് മുറിച്ചു കടത്തിയതെങ്കിൽ സുഗന്ധഗിരിയിൽ വനഭൂമിയിലെ തന്നെ മരങ്ങളാണ് കൊള്ളയടിച്ചത്. വീടുകൾക്ക് ഭീഷണി ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ച് കടത്തിയതായാണ് കണ്ടെത്തിയത്.
Most Read| ‘എക്‌സ്’ നിരോധിച്ച് പാകിസ്‌ഥാൻ; രാജ്യസുരക്ഷയിൽ ആശങ്കയെന്ന് വിശദീകരണം