കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം മുറി കേസിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്‌റ്റ് ഓഫീസർ ഷജ്‌ന കരീമിനെ സസ്‌പെൻഡ് ചെയ്‌ത നടപടി മരവിപ്പിച്ചു. നടപടി ഉണ്ടായി 24 മണിക്കൂർ തികയും മുമ്പാണ് ഉത്തരവ് പിൻവലിക്കാൻ വനംമന്ത്രി എകെ ശശീന്ദ്രൻ നിർദ്ദേശം നൽകിയത്. വിശദീകരണം തേടിയിട്ട് നടപടി മതിയെന്നാണ് വനംമന്ത്രിയുടെ നിർദ്ദേശം.
ഇതോടെ, ഷജ്‌നക്കൊപ്പം സസ്‌പെൻഷൻ നേരിടേണ്ടി വന്ന കൽപ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ എം സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവർക്ക് എതിരെയുള്ള നടപടികളും മരവിക്കപ്പെട്ടു. നേരത്തെ, സസ്‌പെൻഡ് ചെയ്യപ്പെട്ട കൽപ്പറ്റ റേഞ്ച് ഓഫീസർ കെ നീതുവിനെതിരെയുള്ള നടപടി അതേപടി തുടരും. ഇന്നലെ അർധരാത്രിയോടെയാണ് ഷജ്‌ന ഉൾപ്പടെ മൂന്ന് പേരെയും സസ്‌പെൻഡ് ചെയ്‌തുള്ള ഉത്തരവ് ഇറങ്ങിയത്.
സുഗന്ധഗിരി വനഭൂമിയിൽ നിന്ന് 126 മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസറും രണ്ട് റേഞ്ച് ഓഫീസർമാരും ഉൾപ്പടെ 18 വനംവകുപ്പ് ഉദ്യോഗസ്‌ഥർ കുറ്റക്കാരാണെന്ന ഉന്നതതല അന്വേഷണ റിപ്പോർട് പുറത്തുവന്നിരുന്നു. വീടുകൾക്ക് ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ച് കടത്തിയതായാണ് കണ്ടെത്തിയത്. വിജിലൻസാണ് കേസ് അന്വേഷിച്ചത്.
Most Read| കാസർഗോഡ് മോക് പോളിൽ കൃത്രിമം; പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം