തിരുവനന്തപുരം: ആറ്റിങ്ങലിൽ മൽസ്യ തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച കേസിൽ നഗരസഭാ ഉദ്യോഗസ്‌ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടിക്ക് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. നിര്‍ത്തിവച്ച പ്രതിഷേധ പരിപാടികള്‍ പുനഃരാരംഭിക്കുമെന്ന് അഞ്ചുതെങ്ങ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. മന്ത്രിതല ചര്‍ച്ചകളില്‍ തന്ന വാക്ക് പോലും പാലിച്ചില്ല. ശക്‌തമായ പ്രതിഷേധം തുടരുമെന്നും അഞ്ചുതെങ്ങ് ആക്ഷന്‍ കൗണ്‍സിൽ അറിയിച്ചു.
സംഭവത്തില്‍ അല്‍ഫോണ്‍സയുടെ ഇരു കൈകള്‍ക്കും പൊട്ടലുള്ളതിനാല്‍ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്‌ഥയാണുള്ളത്. തന്റെ ഉപജീവന മാര്‍ഗം തകര്‍ത്തവരെ തിരിച്ചെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്നു മൽസ്യത്തൊഴിലാളി അല്‍ഫോണ്‍സയും പ്രതികരിച്ചു. സ്‌റ്റാഫ് കൗണ്‍സിലിന്റെ സമ്മർദ്ദത്തെ തുടര്‍ന്നാണ് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന ആക്ഷേപവും ശക്‌തമാണ്.
കഴിഞ്ഞ ആഴ്‌ച ആറ്റിങ്ങൽ അവനവഞ്ചേരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. വഴിയോരത്ത് കച്ചവടം നടത്തിയിരുന്ന അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോണ്‍സക്ക് നേരെയാണ് നഗരസഭാ ജീവനക്കാരുടെ അതിക്രമം ഉണ്ടായത്. കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ആരോപിച്ച് ഇവരുടെ മീൻകുട്ട തട്ടിത്തെറിപ്പിക്കുകയും മൽസ്യം വലിച്ചെറിയുകയുമായിരുന്നു. മീൻകുട്ടകൾ ബലമായി പിടിച്ചെടുത്ത് നഗരസഭയുടെ വണ്ടിയിൽ കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഒരു പെട്ടി മൽസ്യം റോഡിലേക്കും മറ്റൊരു പെട്ടി നഗരസഭയുടെ മാലിന്യ വാഹനത്തിലേക്കുമാണ് വലിച്ചെറിഞ്ഞത്. മീൻ നശിപ്പിക്കരുതെന്ന് അല്‍ഫോണ്‍സ കരഞ്ഞുപറഞ്ഞിട്ടും ജീവനക്കാർ ചെവികൊണ്ടില്ല. ഇതിനിടെയുണ്ടായ പിടിവലിക്കിടെ റോഡിലേക്ക് മറിഞ്ഞുവീണ അല്‍ഫോണ്‍സക്ക് പരിക്കും പറ്റിയിരുന്നു. സമീപത്തെ മീന്‍കടക്കാരനെ സഹായിക്കാനാണ് അല്‍ഫോണ്‍സയെ തടഞ്ഞതെന്നും ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു.
എന്നാൽ സംഭവത്തിൽ നഗരസഭാ ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് വീഴ്‌ചയുണ്ടായിട്ടില്ല എന്ന നഗരസഭാ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ മുബാറക് ഇസ്‌മായിൽ, ശുചീകരണ തൊഴിലാളിയായ ഷിബു എന്നിവരുടെ സസ്‌പെൻഷൻ പിൻവലിച്ചു. സസ്‌പെൻഷൻ കാലാവധി ലീവായി കണക്കാക്കാനും ചെയർപേഴ്‌സൺ എസ് കുമാരി നിർദ്ദേശം നൽകി. ഇതോടെയാണ് സമരം കടുപ്പിക്കാൻ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
Most Read: അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം ഉടനെന്ന് റിപ്പോർട്