ധാക്ക: ബംഗ്ളാദേശിൽ വീണ്ടും പ്രക്ഷോഭം. പ്രസിഡണ്ട് മുഹമ്മ്ദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രസിഡൻഷ്യൽ കൊട്ടാരമായ ബംഗ ഭബൻ പ്രതിഷേധക്കാർ ഉപരോധിച്ചു. എന്നാൽ, ബാരിക്കേഡുകളും മറ്റും വെച്ച് ബംഗ ഭബനിലേക്കുള്ള പ്രവേശനം പോലീസ് തടഞ്ഞു. ഗ്രനേഡുകളും പ്രയോഗിച്ചു. ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
പ്രധാനമന്ത്രി സ്‌ഥാനത്ത് നിന്ന് ഷെയ്ഖ് ഹസീനയെ പുറത്താക്കിയ പ്രതിഷേധങ്ങൾക്ക് സമാനമാണ് പ്രസിഡണ്ടിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുമെന്നാണ് റിപ്പോർട്. കഴിഞ്ഞയാഴ്‌ച ബംഗ്ളാദേശ് മാദ്ധ്യമമായ മനബ് സമിന് നൽകിയ അഭിമുഖത്തിൽ ഷെയ്ഖ് ഹസീന രാജ്യം വിട്ടപ്പോൾ പ്രധാനമന്ത്രി സ്‌ഥാനം രാജിവെച്ചതിന്റെ രേഖകളൊന്നും കൈവശമില്ലെന്ന് ഷഹാബുദ്ദീൻ പറഞ്ഞിരുന്നു.
വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്‌റ്റ് അഞ്ചിനായിരുന്നു ഹസീന രാജ്യം വിട്ടത്. അന്ന് പ്രതിഷേധം നയിച്ച ആന്റി- ഡിസ്‌ക്രിമിനേഷൻ സ്‌റ്റുഡന്റ് മൂവ്‌മെന്റ് ആണ് ഇപ്പോൾ പ്രസിഡണ്ടിന്റെ രാജി ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹസീനയുടെ കാരണക്കാരായ വിദ്യാർഥി പ്രതിഷേധ സംഘം അഞ്ച് ആവശ്യങ്ങൾ മുന്നോട്ടുവെച്ചിരുന്നു.
അതിൽ പ്രധാനപ്പെട്ടതായിരുന്നു പ്രസിഡണ്ടിന്റെ രാജി. ഏഴ് ദിവസത്തിനകം രാജിവെക്കണമെന്നാണ് പ്രസിഡണ്ടിന്റെ ആവശ്യം. 1972ൽ നിലവിൽ വന്ന ബംഗ്ളാദേശ് ഭരണഘടനാ റദ്ദാക്കണമെന്നും സംഘം ആവശ്യപ്പെടുന്നുണ്ട്. ഈ ആഴ്‌ചക്കുള്ളിൽ ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ വീണ്ടും തെരുവിൽ ഇറങ്ങുമെന്നും സ്‌റ്റുഡന്റ് മൂവ്‌മെന്റ് കോർഡിനേറ്റർമാരിൽ ഒരാളായ ഹസ്‌നത്ത് അബ്‌ദുല്ല അറിയിച്ചു.
ഓഗസ്‌റ്റ് അഞ്ചിന് രാത്രി ഷഹാബുദ്ദീൻ രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ ഹസീന രാജിക്കത്ത് അയച്ചെന്നും ലഭിച്ചെന്നും വ്യക്‌തമാക്കിയിരുന്നു. അന്ന് സൈനിക മേധാവി ജനറൽ വാക്കർ ഉസ് സമാനും നാവിക, വ്യോമസേനാ മേധാവികൾക്കുമൊപ്പമായിരുന്നു അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്‌തത്.
അന്ന് നടത്തിയ അഭിസംബോധനയും ഇപ്പോൾ മാദ്ധ്യമത്തിന് നൽകിയ അഭിമുഖവും നോക്കുമ്പോൾ ഏതെങ്കിലും ഒന്ന് വ്യാജമാണെന്നാണ് വ്യക്‌തമാകുന്നതെന്നും പ്രസിഡണ്ട് പദവിക്ക് നിരക്കാത്തത് ചെയ്‌തുവെന്നും ഇടക്കാല സർക്കാരിൽ നിയമമന്ത്രിയായ നസ്‌റുൽ പ്രതികരിച്ചു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!