ചെന്നൈ: തമിഴ്‌നാട് ബിജെപിയെ നയിക്കാൻ പുതിയ സംസ്‌ഥാന അധ്യക്ഷനെ നിയമിച്ചേക്കും. കെ അണ്ണാമലൈ തുടരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ വിവരം. സഖ്യം പുനഃസ്‌ഥാപിക്കുന്നതിന് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെയാണ് നീക്കം വേഗത്തിലായതെന്നാണ് വിവരം.
അണ്ണാഡിഎംകെയ്‌ക്ക് കൂടി താൽപര്യമുള്ള നേതാവിനെയാകും നിയമിക്കുക. ബിജെപി നിയമസഭാകക്ഷി നേതാവ് നൈനാർ നാഗേന്ദ്രൻ, മുൻ സംസ്‌ഥാന അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ എൽ മുരുകൻ എന്നീ പേരുകൾക്കാണ് മുൻതൂക്കം. വനിതാ നേതൃത്വത്തിനാണ് തീരുമാനമെങ്കിൽ വാനതി ശ്രീനിവാസൻ, തമിഴിസൈ സൗന്ദരരാജൻ എന്നിവർക്കും സാധ്യതയുണ്ട്. ഈ മാസം എട്ടിന് ശേഷം പ്രഖ്യാപനമുണ്ടായേക്കും.
അണ്ണാമലൈക്ക് ഒരവസരം കൂടി നൽകണമെന്ന് അനുകൂലികൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അണ്ണാഡിഎംകെയുമായുള്ള സഖ്യം പുനഃസ്‌ഥാപിക്കണമെങ്കിൽ അദ്ദേഹത്തെ മാറ്റാതെ വഴിയില്ലെന്ന് ദേശീയ നേതൃത്വത്തിന് ബോധ്യമുണ്ട്. അണ്ണാമലൈയുമായി ഇടഞ്ഞാണ് അണ്ണാഡിഎംകെ നേരത്തെ എൻഡിഎ വിട്ടത്. എടപ്പാടിയും അണ്ണാമലൈയും തുടർന്നും പല തവണ കൊമ്പുകോർത്തിരുന്നു.
ഡിഎംകെയും ബിജെപിയും തമ്മിലാണ് സംസ്‌ഥാനത്ത് രാഷ്‌ട്രീയ പോരാട്ടമെന്ന് അണ്ണാമലൈ ആവർത്തിച്ചതും അണ്ണാഡിഎംകെയുമായുള്ള അകലം വർധിപ്പിച്ചു. എടപ്പടിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ അണ്ണാമലൈയെയും അമിത് ഷാ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. പാർട്ടിക്ക് വേണ്ടി ഏത് വിധത്തിലും പ്രവർത്തിക്കാൻ തയാറാണെന്നും പദവിയല്ല മുഖ്യമെന്നും അണ്ണാമലൈ അറിയിച്ചതായാണ് വിവരം. അതേസമയം, അണ്ണാമലൈക്ക് ദേശീയ തലത്തിൽ ചുമതല നൽകുമെന്നും സൂചനയുണ്ട്.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ