ഒട്ടാവ: കാനഡയിലെ ബ്രാംപ്‌ടണിലുള്ള ഹിന്ദു ക്ഷേത്രത്തിലെത്തിയ വിശ്വാസികൾക്ക് നേരെയുണ്ടായ ആക്രമങ്ങളിൽ കനേഡിയൻ പോലീസ് ഉദ്യോഗസ്‌ഥന് പങ്ക്. ഹരീന്ദർ സോഹിയക്കാണ് ആക്രമണത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞത്. ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു.
അതിക്രമത്തിന്റെ വീഡിയോയിൽ ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് നടപടി. ഹരീന്ദർ സോഹി ഖലിസ്‌ഥാൻ കൊടിയുമായി നിൽക്കുന്നതാണ് വീഡിയോ ദൃശ്യത്തിലുള്ളത്. അക്രമസംഭവങ്ങളിൽ ഉദ്യോഗസ്‌ഥൻ ഉൾപ്പെട്ടതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
ഖലിസ്‌ഥാൻ പതാകയും വടിയുമായി അതിക്രമിച്ച് കയറിയ സംഘം ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നവരെ മർദ്ദിക്കുകയായിരുന്നു. ഹിന്ദുമഹാസഭയുടെ ഉടമസ്‌ഥതയിലുള്ള ക്ഷേത്രത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കോൺസുലർ ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചിരുന്നു.
കാനഡയിലെ ഇന്ത്യൻ പൗരരുടെ സുരക്ഷയെക്കുറിച്ച് അതീവ ഉത്‌കണ്‌ഠയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. എല്ലാ ആരാധനാലയങ്ങളിലും സംരക്ഷിക്കപ്പെടണമെന്ന് കാനഡയോഡ് ആവശ്യപ്പെട്ടു. ഇന്ത്യാവിരുദ്ധ ശക്‌തികൾ നടത്തിയ ആക്രമണത്തെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും അപലപിച്ചു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!