തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ജനതക്ക് സ്വീകാര്യമായതല്ല ഈ ബജറ്റ്. സ്വകാര്യവൽക്കരണത്തിനായുള്ള ബജറ്റാണിതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. എൽഐസി സ്വകാര്യവൽക്കരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
കോർപ്പറേറ്റ് അനുകൂല ബജറ്റാണിത്. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് കേന്ദ്ര ബജറ്റിലുള്ളത്. കേരളത്തിലും പശ്‌ചിമ ബംഗാളിലും തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്നത് മുന്നിൽ കണ്ടുള്ള പടക്കം മാത്രമാണിതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
റോഡ് അല്ലാതെ കേരളത്തിന് ഒന്നുമില്ല. സംസ്‌ഥാനത്തിന് എയിംസ് പോലുമില്ല. ജനങ്ങളുടെ കൈയിലേക്ക് പണം എത്തിക്കാൻ മാർഗങ്ങളില്ല. കർഷകർക്കും സാധാരണക്കാർക്കും അനുകൂലമല്ല ബജറ്റ്. കോവിഡ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയെക്കുറിച്ചും ബജറ്റിൽ പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Read also: ബ്രേക്ക് ശരിയായില്ല, അതുകൊണ്ട് ഹോണിന്റെ ശബ്‌ദം കൂട്ടി; പരിഹസിച്ച് തരൂർ






































