തിരുവനന്തപുരം: അതിദാരിദ്ര്യം ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 64,000ത്തിൽപ്പരം കുടുംബങ്ങൾ അതിദാരിദ്യ്ര രേഖക്ക് താഴെയാണെന്ന് കണ്ടെത്തി. ഇത്തരം കുടുംബങ്ങളെ 2024 നവംബർ ഒന്നോടെ അതിദാരിദ്ര്യ രേഖയിൽ നിന്ന് മോചിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം കുടുംബങ്ങളെ സാമ്പത്തികമായി ഉയർത്താൻ വ്യക്തമായ മൈക്രോ പ്ളാൻ തയ്യാറാക്കി മോചിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം വഹിക്കും. വ്യക്തികൾക്ക് തിരിച്ചറിയൽ കാർഡ് നൽകാൻ ഇതിന്റെ ഭാഗമായി തീരുമാനിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മാലിന്യമുക്ത നവകേരളം പദ്ധതി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനത കണ്ടെത്തി പദ്ധതി നടപ്പിലാക്കാൻ ത്വരിതപ്പെടുത്തും. തടസങ്ങളുള്ള പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മേഖലാ അവലോകന യോഗങ്ങൾ ജനപങ്കാളിത്ത വികസനത്തിന്റെയും ഭരണ അവലോകനത്തിന്റെയും മാതൃകയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന മന്ത്രിസഭയൊന്നാകെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് വികസന കാര്യങ്ങളിൽ പരിഹാരം ആണ് ഉദേശിച്ചത്. മേഖലാ യോഗങ്ങൾ പുതിയ ഭരണ നിർവഹണ ശൈലിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
2022-23 സാമ്പത്തിക വർഷത്തിൽ ലൈഫ് മിഷന്റെ ഭാഗമായി 54,648 വീടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം 11,757 വീടുകൾ ഇതിനകം പൂർത്തീകരിച്ചു. ഏകദേശം 25,000 വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കും ലൈഫ് കോ-ഓർഡിനേറ്റർമാർക്കും നിർദ്ദേശം നൽകി. ലൈഫ് മിഷന്റെ ഭാഗമായി നിർമിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിർമാണം വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിനിടെ, കേരളീയം നവംബർ ഒന്ന് മുതൽ നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിന്റെ സമസ്ത നേട്ടങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 140 പ്രഭാഷകർ പങ്കെടുക്കും. ഭാവികേരള വികസന മാർഗരേഖയും സെമിനാർ ചർച്ച ചെയ്യും. കേരളം കണ്ടിട്ടുള്ളതിൽ വെച്ച് വലിയ സാംസ്കാരിക വിരുന്നായിരിക്കും കേരളീയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ഔദ്യോഗിക ഉൽഘാടനം ഞായറാഴ്ച








































