തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി. ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 15 ആണ് ഇന്ന് ഉച്ചയോടെ എത്തിയത്. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ഓഗസ്‌റ്റ് 30ന് ചൈനയിൽ നിന്ന് പുറപ്പെട്ട കപ്പൽ, ഒന്നരമാസം നീണ്ട യാത്ര പൂർത്തിയാക്കിയാണ് വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. ഞായറാഴ്‌ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉൽഘാടനം.
പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ് ഈ കപ്പൽ. രാജ്യത്തെ ചരക്ക് നീക്കത്തിൽ നിർണായക സാന്നിധ്യമായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 34 വർഷം പ്രായമുള്ള കപ്പലാണ് ഷെൻഹുവ 15. ക്രെയിനുകൾ വഹിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത കപ്പലാണിത്. 233.6 മീറ്ററാണ് കപ്പലിന്റെ നീളം. വീതി 42 മീറ്റർ. 20 മീറ്റർ വരെ ആഴമുണ്ട്. 70 ടൺ ശേഷിയുള്ളതാണ് ഇവ.
രാജ്യത്തെ തുറമുഖങ്ങളിൽ ഇന്ന് ഉപയോഗിക്കുന്നതിൽ ഏറ്റവും വലിയ ഷിപ് ടു ഷിപ് ക്രെയിനുമായാണ് കപ്പലെത്തിയത്. വിഴിഞ്ഞത്തേക്ക് ആകെ 8 ഷിപ് ടു ഷിപ് ക്രെയിനുകളാണ് എത്തിക്കുന്നത്. ഇതിൽ ആദ്യത്തേതാണ് ഷെൻഹുവ 15ൽ ഉള്ളത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് എത്തുന്ന ആദ്യ കപ്പലിനെ സ്വീകരിക്കാൻ പോർട്ട് ബെർത്ത് അവസാനവട്ട ഒരുക്കത്തിലാണ്.
കപ്പലിന്റെ വരവിൽ ഉണ്ടായേക്കാവുന്ന വലിയ സംമ്മർദ്ദം താങ്ങാൻ പോലും ബെർത്ത് ശക്‌തമാണ്. കോൺക്രീറ്റ് ചെയ്‌ത പ്രതലത്തിലേക്കാണ് കപ്പൽ അടുപ്പിക്കുന്നത്. കപ്പലിനെ പിടിച്ചു നിർത്താനുള്ള സാങ്കേതിക സംവിധാനങ്ങളും ബെർത്തിൽ ഒരുങ്ങിക്കഴിഞ്ഞു.
അതേസമയം, ആദ്യ കപ്പൽ എത്തിയെങ്കിലും ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കാൻ ഇനിയും കടമ്പകൾ ഏറെയുണ്ട്. മെയിൽ ഇവ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും തുറമുഖം കമ്മീഷൻ ചെയ്യുക. നിലവിൽ ബെർത്തിന് 270 മീറ്റർ നീളമാണുള്ളത്. ക്രെയിനുകളുമായി എത്തുന്ന ഷെൻഹുവ 15 എന്ന കപ്പലിന് 233.6 മീറ്റർ നീളമാണുള്ളത്. മെയ് മാസത്തിന് മുൻപ് ബെർത്തിൽ നീളം 800 മീറ്ററാക്കി ഉയർത്തുമെന്ന് കമ്പനി അധികൃതർ പറയുന്നു.
Most Read| ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; ‘ഓപ്പറേഷൻ അജയ്’ ദൗത്യം ഇന്ന് രാത്രി