ന്യൂഡെൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധം അതിരൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ, ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം ഇന്ന് ആരംഭിക്കും. ‘ഓപ്പറേഷൻ അജയ്’ (Operation Ajay) എന്ന പേരിലാണ് ഇന്ത്യയുടെ ദൗത്യം ആരംഭിക്കുന്നത്. ഇന്ന് രാത്രി 11.30ന് ടെൽ അവീവിൽ നിന്ന് ആദ്യത്തെ പ്രത്യേക വിമാനം ഇന്ത്യയിലേക്ക് പുറപ്പെടും.
ഇന്നലെ രാത്രിയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഒഴിപ്പിക്കൽ നടപടികൾ പ്രഖ്യാപിച്ചത്. ചാർട്ടേഡ് വിമാനങ്ങൾ രക്ഷാദൗത്യത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരികെയെത്താൻ താൽപര്യമുള്ളവരുടെ പട്ടിക തയ്യാറാക്കിയതായി ഇസ്രയേൽ ഇന്ത്യൻ എംബസി അറിയിച്ചു. ഇസ്രയേലിലുള്ള മുഴുവൻ ഇന്ത്യക്കാരുടെയും വിവരശേഖരണം തുടങ്ങിയതായും എംബസി വ്യക്‌തമാക്കുന്നു.
18,000 ഇന്ത്യക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രായേലിലേക്ക് കുടിയേറിയ 60,000ത്തോളം ഇന്ത്യൻ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യമന്ത്രി വ്യക്‌തമാക്കിയിട്ടുള്ളത്. സ്‌ഥിതി നിരീക്ഷിക്കാൻ വിദേശകാര്യ മന്ത്രാലയം 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. യുദ്ധ മേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും ഇസ്രയേലിൽ ഇന്ത്യൻ അംബാസിഡർ നിർദ്ദേശിച്ചിട്ടുണ്ട്.
ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രയേലിന് ശക്‌തമായ ആവർത്തിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. അതേസമയം, ഇസ്രയേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളി തീർഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരിച്ചെത്തി. ആലുവയിൽ നിന്നുള്ള 48 അംഗ സംഘം ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് വിമാനമിറങ്ങിയത്. ഈജിപ്‌ത് വഴിയാണ് സംഘം രക്ഷപ്പെട്ടത്.
അതിനിടെ, യുദ്ധത്തിൽ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രായേൽ പൂർണമായും വിച്ഛേദിച്ചു. ഗാസയിലെ പവർ സ്‌റ്റേഷൻ അടച്ചു പൂട്ടി. അതേസമയം, ഗാസയിലെ പൊതുജനങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും മറ്റു അവശ്യ വസ്‌തുക്കളും എത്തിക്കാൻ അനുവദിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യർഥിച്ചു.
ഗാസയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള മാനുഷിക ഇടനാഴി സംബന്ധിച്ച് ഐക്യരാഷ്‌ട്ര സഭയുമായും ഈജിപ്‌തുമായും ചർച്ചകൾ നടത്തുന്നുണ്ടെന്ന് വൈറ്റ് ഹൗസും അറിയിച്ചു. അതിനിടെ, ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. തുർക്കിയുടെയും ഖത്തറിന്റെയും മധ്യസ്‌ഥതയിലാണ് ശ്രമം.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!