കണ്ണൂർ: രാജസ്‌ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. രാജസ്‌ഥാൻ കോട്ട സ്വദേശി വിക്കി ബ്യാരിയെയാണ് (25) പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവം നടന്ന് ആറുമാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. കണ്ണൂർ ടൗൺ ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം രാജസ്‌ഥാനിൽ വെച്ചാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഏപ്രിൽ 14ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
കണ്ണൂരിൽ താമസമാക്കിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ ബലൂൺ വിൽപന നടത്തുന്ന സംഘത്തിലെ അംഗമായിരുന്നു വിക്കി. പെൺകുട്ടിയെ കോഴിക്കോട്ടെ കടയിൽ നിന്ന് ചെറിയ വിലയ്‌ക്ക് ബലൂൺ വാങ്ങി തരാമെന്ന് പറഞ്ഞ് വിക്കി കോഴിക്കോട്ടേക്ക് കൊണ്ടുപോയിരുന്നു. തുടർന്ന് പെൺകുട്ടിയെ ട്രെയിനിൽ വെച്ചും ലോഡ്‌ജിൽ വെച്ചും പീഡിപ്പിച്ചതിന് ശേഷം ഇയാൾ രാജസ്‌ഥാനിലേക്ക് കടക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് വിക്കിയുടെ സഹോദരി കാജോളിനെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. പെൺകുട്ടിയെ കടത്തികൊണ്ടുപോകാൻ കൂട്ടുനിന്നതിനായിരുന്നു അറസ്‌റ്റ് ചെയ്‌തത്. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പട്ട് പെൺകുട്ടിയുടെ പിതാവ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Most Read: ദത്ത് കേസ്; നടന്നത് മനുഷ്യക്കടത്ത്, പിന്നിൽ സിപിഎം ഗൂഢാലോചനയെന്ന് വിഡി സതീശൻ







































