തിരുവനന്തപുരം: പേരൂർക്കട ദത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചു. ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.
ഒക്‌ടോബർ 22ന് രാത്രിയാണ് കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കിട്ടുന്നത്. അന്ന് രാത്രി തന്നെ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ച് ലിംഗമാറ്റം നടത്തി. രേഖകളിൽ ആൺകുഞ്ഞിനെ പെൺകുഞ്ഞാക്കി മാറ്റി. ഇതിൽ തന്നെ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇക്കാര്യം അറിഞ്ഞുകൊണ്ട് തന്നെ ഓഗസ്‌റ്റ് 7ആം തീയതി ആന്ധ്രയിലെ ദമ്പതിമാർക്ക് അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകി.
2021 ഓഗസ്‌റ്റ് 11ന് വീണ്ടും കുട്ടിയെ അന്വേഷിച്ച് അനുപമ ചെന്നപ്പോൾ ബന്ധപ്പെട്ടവർ ഒരു മറുപടിയും നൽകിയില്ല. അമ്മ കുട്ടിയെ അന്വേഷിച്ച് വന്നതിന് ശേഷം ഓഗസ്‌റ്റ് 16ആം തീയതി ദത്ത് കൊടുത്തത് സ്‌ഥിരപ്പെടുത്താൻ കോടതിയിൽ സത്യവാങ് മൂലം നൽകുകയും ചെയ്‌തു. ഇങ്ങനെ തുടക്കം മുതൽ അവസാനം വരെ നടത്തിയ കാര്യങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന് സതീശൻ പറഞ്ഞു.
താൽകാലികമായി ദത്ത് നടപടികൾ പിൻവലിച്ച് കുട്ടിയെ ആന്ധ്രയിൽ നിന്ന് വരുത്തി ഡിഎൻഎ പരിശോധന നടത്തുക എന്നതായിരുന്നു യഥാർഥത്തിൽ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ചൈൽഡ് വെൽഫെയർ കമ്മിറ്റിയോ ശിശുക്ഷേമ സമിതിയെ അത് ചെയ്‌തില്ല. പകരം ഒക്‌ടോബർ 23ന് അവിടെ വന്ന വേറൊരു കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തി അനുപമയുടെ കുട്ടിയല്ല എന്ന് പറയുകയായിരുന്നു.
കുഞ്ഞുങ്ങളെ ദത്തെടുക്കലിനും കുഞ്ഞുങ്ങളെ സ്വീകരിക്കലിനും കർക്കശമായ നടപടിക്രമങ്ങളുണ്ട്. എന്നാൽ, നിയമവ്യവസ്‌ഥകൾ കാറ്റിൽ പറത്തിക്കൊണ്ട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി അടക്കമുള്ളവരും അറിഞ്ഞുകൊണ്ട് സിപിഎം നടത്തിയ ഗൂഢാലോചനയാണ് കുഞ്ഞിനെ കടത്തിയതിന് പിന്നിൽ. ഇതൊരു മനുഷ്യക്കടത്താണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Also Read: മോഫിയയുടെ ആത്‍മഹത്യ; എസ്‌പിക്ക് റിപ്പോർട് കൈമാറി ഡിവൈഎസ്‌പി