കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.
മേയ് 18ന് വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ജസ്റ്റിസ് എ. ബദറുദീൻ നിർദ്ദേശിച്ചു. കേസിലെ പ്രതികളായ ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ടായ ആർ ചന്ദ്രശേഖരനും, മുൻ എംഡി രതീഷിനുമെതിരെ സിബിഐ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അനുമതി നേരത്തെ സർക്കാർ നിഷേധിച്ചിരുന്നു.
തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷൻ അനുമതിയില്ലെന്നാണ് വ്യവസായ വകുപ്പ് സിബിഐക്ക് നൽകിയ മറുപടി. ഇതിനെ തുടർന്നാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. 2015ലെ തോട്ടണ്ടി ഇറക്കുമതിയിൽ 500 കോടിലേറെ അഴിമതി നടന്നുവെന്ന ഹരജിയിൽ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. മുൻ ചെയർമാൻ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, എംഡി കെഎ രതീഷ്, കരാറുകാരൻ ജെയിംസ് മോൻ ജോസഫ് എന്നിവർക്കെതിരെ അഴിമതി നിരോധന വകുപ്പ് ഒഴിവാക്കിയാണ് സിബിഐ കുറ്റപത്രം കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
നേരത്തെ തെളിവുകൾ ഒന്നൊന്നായി നിരത്തിയിട്ടും ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ അടക്കമുള്ളവർക്ക് എതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് സർക്കാർ തയ്യാറായിരുന്നില്ല. അതോടെയാണ് സിബിഐ അഴിമതി നിരോധന വകുപ്പുകൾ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയത്. വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 500 കോടിയുടെ ക്രമക്കേട് നടന്നെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
Sports| ചരിത്രനേട്ടം സ്വന്തമാക്കി ബ്രസീലിലെ വനിതാ താരം; നേടിയത് വമ്പൻ റെക്കോർഡ്






































