തിരുവനന്തപുരം: കൊച്ചി കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിന് പിന്നിലുള്ളവരെ രക്ഷപ്പെടില്ലെന്നും തക്കതായ ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നത്. വ്യാജവാർത്തകൾ പ്രചരിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കളമശേരി സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നടന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. മനുഷ്യത്വത്തിന് എതിരായ കൃത്യമാണ് കളമശേരിയിൽ നടന്നത്. സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിത്. ഭീതിയുണ്ടാക്കുന്ന സംഭവമാണിതെന്നും ഗവർണർ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയാണ്. പരിക്കേറ്റവർക്കായി പ്രാർഥിക്കുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ 9.40ഓടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ രണ്ടു സ്ത്രീകൾ മരിച്ചു. 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ 12 വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ എന്നയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Most Read| സഞ്ചാരികളെ സ്വാഗതം ചെയ്ത് ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’