കുട്ടികളിലെ അമിതവണ്ണം ഇന്ത്യയിൽ കുതിച്ചുയരുന്നതായി റിപ്പോർട്. വേൾഡ് ഒബിസിറ്റി അറ്റ്‌ലസ് 2026 റിപ്പോർട് പ്രകാരം, അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തിൽ ചൈനയ്‌ക്ക് തൊട്ടുപിന്നാലെ ലോകത്ത് രണ്ടാം സ്‌ഥാനത്താണ് ഇന്ത്യ. ഇത് ഏറെ ഭയപ്പെടുത്തുന്നതാണ്.
2025ലെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ അഞ്ചുമുതൽ ഒമ്പത് വയസുവരെയുള്ള 1.5 കോടി കുട്ടികളും, പത്തുമുതൽ 19 വയസുവരെയുള്ള 2.6 കോടി കുട്ടികളും അമിതഭാരമുള്ളവരോ അമിതവണ്ണമുള്ളവരോ ആണ്.
ചൈനയിൽ 6.2 കോടി കുട്ടികൾക്ക് അമിത ബിഎംഐ ഇൻഡക്‌സ് (Body Mass Index – BMI– ഒരു വ്യക്‌തിയുടെ ഉയരവും ഭാരവും അടിസ്‌ഥാനമാക്കി ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കണക്കാക്കുന്ന രീതിയാണ് ബിഎംഐ) ഉള്ളപ്പോൾ ഇന്ത്യയിൽ ഇത് 4.1 കോടിയാണ്.
മൂന്നാം സ്‌ഥാനത്തുള്ള അമേരിക്കയിൽ 2.7 കോടി കുട്ടികളാണ് ഈ വിഭാഗത്തിലുള്ളത്. കുട്ടികളിലെ അമിതവണ്ണം പകുതിയായി കുറയ്‌ക്കണമെന്ന 2025ലെ ആഗോള ലക്ഷ്യം കൈവരിക്കാൻ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് സാധിച്ചിട്ടില്ല. ഈ സമയപരിധി 2030വരെ നീട്ടിയിരിക്കുകയാണ്.
അമിതവണ്ണം മൂലം കുട്ടികളിൽ ഭാവിയിൽ ഗുരുർതാരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട് മുന്നറിയിപ്പ് നൽകുന്നു.
1. രക്‌തസമ്മർദ്ദം- രോഗികളുടെ എണ്ണം 29.9 ലക്ഷത്തിൽ നിന്ന് 42.1 ലക്ഷമായി ഉയരാം.
2. പ്രമേഹം- 13.9 ലക്ഷത്തിൽ നിന്ന് 19.1 ലക്ഷമായി വർധിക്കാം.
3. കരൾ രോഗങ്ങൾ- നിലവിലുള്ള 83.9 ലക്ഷം കേസുകൾ 1.18 കോടിയായി വർധിക്കാൻ സാധ്യതയുണ്ട്.
കാരണങ്ങൾ
- ശാരീരിക അധ്വാനമില്ലായ്‌മ- 11-17 പ്രായത്തിലുള്ള 74% കൗമാരക്കാരും ആവശ്യത്തിന് വ്യായാമം ചെയ്യുന്നില്ല.
- ഭക്ഷണ രീതി- 6-10 വയസുള്ള കുട്ടികൾ പ്രതിദിനം ശരാശരി 50 മില്ലി ലിറ്റർ മധുരപാനീയങ്ങൾ ഉപയോഗിക്കുന്നു.
- മറ്റ് ഘടകങ്ങൾ- മുലയൂട്ടലിലെ കുറവ്, സ്‌കൂളുകളിലെ പോഷകാഹാര ലഭ്യതയുടെ കുറവ് എന്നിവയും കാരണങ്ങളാണ്.
നിർദ്ദേശങ്ങൾ
സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് വേൾഡ് ഒബിസിറ്റി ഫെഡറേഷൻ സിഇഒ ജൊഹാന റാൽസ്‌റ്റൺ ആവശ്യപ്പെടുന്നു. മധുരപാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തുക, കുട്ടികളെ ലക്ഷ്യംവെച്ചുള്ള ജങ്ക് ഫുഡ് പരസ്യങ്ങൾ നിയന്ത്രിക്കുക, സ്‌കൂളുകളിൽ ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് റിപ്പോർട് മുന്നോട്ടു വയ്‌ക്കുന്നത്.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ






































