തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച സ്പ്രിങ്ക്ളര്‍ കരാറിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് ക്ളീന്‍ ചിറ്റ്. കരാറിലെ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട് വ്യക്തമാക്കുന്നു. എല്ലാം തീരുമാനിച്ചത് മുന്‍ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കറാണ് എന്നും മാധവന് നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. എം ശിവശങ്കറിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
സ്പ്രിങ്ക്ളര്‍ വഴി കോവിഡിന്റെ മറവില്‍ രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ ബന്ധമുള്ള പിആര്‍ കമ്പനിക്ക് മറിച്ചു നല്‍കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്ത് എത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇതേതുടര്‍ന്ന് മലയാളി സ്ഥാപിച്ച കമ്പനി ഒരു വിവരവും ചോര്‍ത്തുന്നില്ലെന്നും സ്പ്രിങ്ക്ളര്‍ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നല്‍കുന്നതെന്നും മുഖ്യമന്ത്രി വിശദീകരണം നല്കി. പിന്നാലെ മാധവന് നായര്‍ കമ്മിറ്റിയെ വച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുക ആയിരുന്നു.
ലോകത്താകമാനം പടര്‍ന്ന് പിടിച്ച കോവിഡ് സംസ്ഥാനത്തും വന്‍തോതില്‍ ഉയരുമെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡാറ്റബേസ് തയ്യാറാക്കുന്നതിനായി വിദേശത്ത് നിന്നുള്ള കമ്പനിയുടെ സഹായം തേടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കരാര്‍ നിബന്ധനകള്‍ക്ക് മേല്‍ ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിരുന്നില്ലെന്നും നിബന്ധനകള്‍ തെറ്റിച്ചാല്‍ ന്യൂയോര്‍ക്കിലെ കോടതിയില്‍ കേസ് നടത്തേണ്ടി വന്നേനെയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മാത്രവുമല്ല കരാര്‍ സംബന്ധിച്ച യാതൊരു കാര്യങ്ങളും സംസ്ഥാന ആരോഗ്യ വകുപ്പിനെയോ നിയമ വകുപ്പിനെയോ ചീഫ് സെക്രട്ടറിയെയോ പോലും അറിയിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും