തിരുവനന്തപുരം: സ്‌പ്രിന്‍ക്‌ളർ കരാറില്‍ വീഴ്‌ചകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഉന്നത സമിതി റിപ്പോര്‍ട്ട്. മാധവന്‍ നമ്പ്യാര്‍, ഗുല്‍ഷന്‍ റോയ് എന്നിവരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സഹായം വാഗ്‌ദാനം ചെയ്‌ത് സര്‍ക്കാരിനെ സമീപിച്ചത് സ്‌പ്രിന്‍ക്‌ളറാണ്. കരാറില്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കരാറിന് മുന്‍പ് നിയമ സെക്രട്ടറിയുടെ ഉപദേശം തേടാഞ്ഞത് വീഴ്‌ചയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. 1.84 ലക്ഷം പേരുടെ വിവരങ്ങള്‍ സ്‌പ്രിന്‍ക്‌ളറിന് ലഭ്യമായി. ഇത് പത്തുദിവസത്തിനകം സി-ഡിറ്റിന്റെ സെര്‍വറിലേക്ക് മാറ്റി. വിവര ചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാരിന് സംവിധാനമില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള വിവരങ്ങള്‍ നഷ്‌ടമായിട്ടില്ലെന്നും സമിതി വ്യക്‌തമാക്കി.
സ്‌പ്രിന്‍ക്‌ളറുമായുള്ള കരാര്‍ വിവാദത്തിലായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉന്നത സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചത്. കഴിഞ്ഞ മാസമായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്, എന്നാല്‍ പരിശോധന പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വൈകുകയായിരുന്നു.
Read also: ശമ്പളമില്ല; പരാതിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സുമാർ