കോഴിക്കോട്: സർക്കാർ നിശ്‌ചയിച്ച ശമ്പളം നൽകുന്നില്ലെന്ന പരാതിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു വിഭാഗം നഴ്‌സുമാർ. കോവിഡ് ഡ്യൂട്ടി ഉൾപ്പടെ നിർവഹിക്കുന്ന താൽകാലിക നഴ്‌സുമാരാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിക്ക് കീഴിൽ 1 മുതൽ 20 വർഷം വരെ പ്രവൃത്തി പരിചയമുള്ള 180 ഓളം നഴ്‌സുമാർ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് 1075 രൂപ ദിവസ വേതനം നൽകണമെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ, നിലവിൽ 650 രൂപ മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. കൂടാതെ, പിഎഫ്, ഇഎസ്ഐ, കൊറോണാ ഡ്യൂട്ടി അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല.
Malabar News: സഞ്ചാരികള്‍ക്ക് മുന്നില്‍ റാണിയാകാന്‍ ഒരുങ്ങി റാണിപുരം
വികസന സമിതിക്ക് കീഴിൽ ജോലി ചെയ്യുന്ന മറ്റ് തസ്‌തികകളിൽ ഉള്ളവർക്ക് അടിസ്‌ഥാന ശമ്പളം ലഭിക്കുന്നതായും നഴ്‌സുമാർ ചൂണ്ടിക്കാട്ടി. ആശുപത്രി വികസന സമിതിയുടെ ചെയർമാൻ സ്‌ഥാനം വഹിക്കുന്ന ജില്ലാ കലക്‌ടർക്കാണ് നഴ്‌സുമാർ പരാതി നൽകിയിരിക്കുന്നത്. നടപടി ഉണ്ടായില്ലെങ്കിൽ ശക്‌തമായി പ്രതിഷേധിക്കുമെന്നും നഴ്‌സുമാർ അറിയിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.