കോഴിക്കോട്: നിപ്പ ബാധിച്ച് മരിച്ച ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി മുഹമ്മദ് ഹാഷിമിന്റെ മാതാവ്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നിർബന്ധം പിടിച്ചിരുന്നില്ല എന്നാണ് മാതാവ് പറയുന്നത്. ആശുപത്രി അധികൃതർ വിഷയത്തിൽ നൽകിയ വിശദീകരണം തികച്ചും അടിസ്‌ഥാന രഹിതമാണെന്ന് മാതാവ് ആരോപിച്ചു.
ഓഗസ്‌റ്റ് 31 ആണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. തുടർന്ന് ഒരു ദിവസം അവിടെ അഡ്‌മിറ്റ് ആയി. പിറ്റേ ദിവസം വെന്റിലേറ്റർ സൗകര്യം ഇല്ല എന്ന കാര്യം പറഞ്ഞ് അധികൃതർ സമീപിച്ചിരുന്നു. തുടർന്നാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മാതാവ് പറഞ്ഞു. എന്നാൽ, കുട്ടിയുടെ ബന്ധുക്കളുടെ നിർബന്ധ പ്രകാരമാണ് മുഹമ്മദ് ഹാഷിമിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്നായിരുന്നു ഇന്നലെ മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, അങ്ങനെ ആവശ്യപെട്ടിട്ടില്ലെന്ന് കുട്ടിയുടെ മാതാവ് വെളിപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപിയും രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകാനാണെങ്കിൽ ഇവിടെ ഒരു ആരോഗ്യവകുപ്പ് എന്തിനാണെന്ന് മുരളീധരൻ ചോദിച്ചു. അതേസമയം, മുഹമ്മദ് ഹാഷിമിന്റെ മാതാപിതാക്കൾ ഇപ്പോൾ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
Read Also: നിപ; വിദഗ്‌ധ സംഘം കോഴിക്കോട് ചാത്തമംഗലത്ത് പരിശോധന നടത്തുന്നു