തിരുവനന്തപുരം: സ്‌പ്രിൻഗ്ളർ കരാർ അന്വേഷണത്തിനായി പുതിയ സമിതിയെ നിയോഗിച്ച് സംസ്‌ഥാന സർക്കാർ. റിട്ടയേർഡ് ജില്ലാ ജഡ്‌ജി കെ ശശിധരൻ നായരുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. ആദ്യ സമിതി കരാറുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പരിശോധിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. പുതിയ സമിതി രണ്ട് മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം.
മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ എം മാധവൻ നമ്പ്യാർ അധ്യക്ഷനായ ആദ്യ സമിതിയുടെ കാലാവധി നിരവധി തവണ ദീർഘിപ്പിച്ചിരുന്നു. സമിതിയുടെ അന്വേഷണത്തിൽ കരാറിൽ വീഴ്‌ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. അതിനിടെയാണ് രണ്ടാമതൊരു സമിതിയെ സർക്കാർ നിയോഗിച്ചിരിക്കുന്നത്.
പുതിയ സമിതിയുടെ അന്വേഷണത്തിൽ മാധവൻ നമ്പ്യാർ സമിതി വിട്ടുപോയ കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. നിയമപരമായ വീഴ്‌ചകൾ ഉണ്ടായിട്ടുണ്ടോ, നടപടി ക്രമങ്ങളിൽ വീഴ്‌ച ഉണ്ടായിട്ടുണ്ടോ, മാധവൻ നമ്പ്യാർ സമിതി വിശകലനം ചെയ്യണം എന്നീ നിർദ്ദേശങ്ങളാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. അസാധാരണ സാഹചര്യത്തിൽ കരാർ നീതികരിക്കാനാകുമോയെന്നും സമിതി പരിശോധിക്കും.
Read also: ഗോവധ നിരോധനം കര്‍ണാടകയിലും; നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും